കൊച്ചി : സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്, അഡ്വ.റസ്സൽ ജോയ് എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആർ ചക്രവർത്തി ആവശ്യപ്പെട്ടു. കളക്ടർക്കും എസ്.പി ക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്‍റെ പ്രസ്താവന തമിഴ്നാടിന്റെ താൽപര്യത്തിനെതിരാണെന്ന് എംഎൽഎ വേൽമുരുകനും പറഞ്ഞു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടു.
125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നുമാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെയായാലും 125 വർഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവർത്തിപ്പിക്കുന്നതിനു ന്യായീകരണം ഇല്ലെന്നും രാഷ്ട്രീയവും കാരണങ്ങൾ മാറ്റിവെച്ച് ഇക്കാര്യത്തിൽ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിതെന്നും പൃഥ്വിരാജ് പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധം. തേനി ജില്ലാ കളക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.