പെരിങ്ങര : പണികൾ നിലച്ചതിനെ തുടർന്ന് അപകടങ്ങൾ പതിവായ കാവുംഭാഗം-ചാത്തങ്കരി റോഡിലെ കുഴിയിൽ വാഴവെച്ച് പ്രതിഷേധം. ഗോത്ര സംസ്‌കൃതി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചാണ് വാഴ നട്ടത്. കോസ്‌മോസ് ജംഗ്ഷനില്‍ നടന്ന പ്രതിഷേധം സെക്രട്ടറി മനു കേശവ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽവീണ് നിയന്ത്രണംവിട്ട് ബുള്ളറ്റ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പെരിങ്ങര സ്വദേശി ജിജി ചാക്കോ, മകൾ ജാനിസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബിജുകുമാർ പെരിങ്ങര, മനോജ് കളരിക്കൽ, ഇ.എ. തോമസ് ഇലഞ്ഞിമൂട്ടിൽ, സന്തോഷ് പേരകത്ത്, അഭിജിത്ത്, സുനിൽ കുമാർ പുറങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. കാവുംഭാഗം കാഞ്ഞിരത്തുംമൂട് പടിമുതൽ ചാത്തങ്കരി മണക്ക് ആശുപത്രി ജംഗ്ഷന്‍ വരെയുള്ള 5.6 കിലോമീറ്റർ ദൂരത്തിൽ റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിക്കുന്നതിനായാണ് കരാർ നൽകിയത്. കൊട്ടാണിപ്രാൽവരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ ബിഎം ടാറിങ്ങിന് മുന്നോടിയായി ഉള്ള പണികൾ നടത്തി. എന്നാൽ പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ഒരുമാസം മുമ്പ് കരാറുകാർ പണികൾ നിർത്തുകയായിരുന്നു.





























