മണ്ണടി : വർഷങ്ങളായി അടൂർ-മണ്ണടി വഴി തലക്കുളത്തേക്ക് സർവീസ് നടത്തിവന്നിരുന്ന കെ.എസ്.ആർ.ടി.സി.ബസ് റൂട്ടുമാറ്റി ഓടിച്ചതിൽ പ്രതിഷേധം. രാവിലെ 6.10-ന് അടൂരിൽനിന്ന് പുറപ്പെട്ടിരുന്ന ബസ് മണ്ണടിയിലെത്തി വേലുത്തമ്പി ദളവാ ജംഗ്ഷന്‍ വഴി ഏനാത്ത് എത്തി തിരുവനന്തപുരംവഴി തലക്കുളത്തേക്ക് പോകുകയാണ് പതിവ്. എന്നാൽ ശനിയാഴ്ച മുതൽ ഇത് ദളവാ ജംഗ്ഷനിലെത്താതെ ചെട്ടിയാരഴികത്ത് കടവ് പാലംവഴി താഴത്ത് കുളക്കട, തുരുത്തീലമ്പലം പൂവറ്റൂർ, പെരുങ്കുളം വഴി കൊട്ടാരക്കരയിലെത്തി അവിടെനിന്ന് തലക്കുളത്തിന് പോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ബസിന്റെ റൂട്ട് മാറ്റിയതിൽ പ്രതിഷേധിച്ച് മണ്ണടിയിലെ നാട്ടുകാർ സംഘടിച്ച് അടൂർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെത്തി പ്രതിഷേധിച്ചു.
റൂട്ട് തിരിച്ചുവിട്ടത് ധീര ദേശാഭിമാനി വേലുത്തമ്പി ദളവയോടും മണ്ണടിക്കാരോടുമുള്ള ശക്തമായ അവഗണനയാണ്. അടിയന്തിരമായി സർവീസ് പൂർവ സ്ഥിതിയിലാക്കണം. വിഷയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണടി പരമേശ്വരൻ അധ്യക്ഷത വഹിച്ചു. മണ്ണടി രാജൻ, വൈഷ്ണവ് രാജീവ്, സുധാ നായർ, ഉഷാകുമാരി, രഞ്ജിനി സുനിൽ, ശോഭനകുമാരി പിള്ള, ലേഖ, ഷഹാന പനക്കലഴികത്ത്, രമേശൻ, മണ്ണടി രാഘവൻ, സന്തോഷ് പാറവിള, സയിദ് മണ്ണടി, ജലാൽ റാവുത്തർ, എം.പി.ശ്രേയസ്, ആൽവിൻ സുരേന്ദ്രൻ, ബാബുരാജ്, സുരേന്ദ്രൻ പിള്ള, പാലാഴി രവി എന്നിവർ പ്രസംഗിച്ചു. കൂടാതെ, സി.പി.എം.അടൂർ ഏരിയാസെക്രട്ടറി അഡ്വ. മനോജ് ധനകാര്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.





























