മുംബൈ: ദേശീയഗാനമായ വന്ദേമാതരത്തിന് 150 വർഷം തികയുന്ന വേളയിൽ അത് ചൊല്ലാൻ സമാജ്‌വാദി പാർട്ടി മഹാരാഷ്ട്ര പ്രസിഡൻ്റ് അബു ആസ്മി വിസമ്മതിച്ചത് വലിയ വിവാദത്തിൽ. ആസ്മിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് നിരവധി ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി, മുദ്രാവാക്യം വിളിച്ചു. വന്ദേമാതരം ചൊല്ലാൻ വിസമ്മതിച്ചതിനെതിരെ പ്രതിഷേധിച്ചവർക്ക് മറുപടി നൽകവെ, അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ‘സ്വന്തം മാതാവിനെ പോലും ആരാധിക്കാൻ കഴിയില്ല, അപ്പോൾ മറ്റൊരാളെ ആരാധിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ’എന്നായിരുന്നു അബു ആസ്മിയുടെ മറുപടി.
‘നിങ്ങൾക്ക് ഒരാളെ നിർബന്ധിച്ച് ഒരു കാര്യം ചൊല്ലിക്കാൻ കഴിയില്ല. അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും സ്വന്തം മാതാവിനെ പോലും ആരാധിക്കാത്ത ഒരാൾക്ക്, ഇസ്‌ലാം അനുസരിച്ച് ഭൂമിയെയോ സൂര്യനെയോ ആരാധിക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പാടാൻ ആഗ്രഹിക്കുന്നവർക്ക് പാടാം, ആര് വേണ്ടെന്ന് പറയുന്നു? പല മുസ്‌ലിംകളും ഈ ഗാനം ചൊല്ലുന്നുണ്ട്, പക്ഷേ മതവിശ്വാസികളായ, അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് മറ്റൊരാളെ ആരാധിക്കാൻ കഴിയില്ലെന്നും ആസ്മി കൂട്ടിച്ചേർത്തു





























