ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി (എഎപി). ചൊവ്വാഴ്ച എഎപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതി വളയും. തിങ്കളാഴ്ച ഹോളി ആഘോഷങ്ങളും എഎപി ബഹിഷ്കരിച്ചിരുന്നു. കൂടാതെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ എഎപിയുടെ മാർച്ചിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ദേശീയ തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്നും ക്രമസമാധാനപാലനത്തിനായി പ്രധാനമന്ത്രി വസതിയിലും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിലും പോലീസിനെ വിന്യാസിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല പറയുന്നു.
ഇതിനിടെ അരവിന്ദ് കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് ബിജെപി മെഗാ മാർച്ച് നടത്തും. മദ്യനയക്കേസിൽ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.





























