തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ച വേണമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിലായിരുന്നു ഉദ്യോഗാർഥികളുടെ പ്രതികരണം.
നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് അഞ്ചിലൊന്ന് പേരെയെങ്കിലും നിയമിക്കണം. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. പുതിയ തസ്തിക സൃഷ്ടിക്കാന്‍ ഇതിലൂടെ വഴിയൊരുക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവെച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.
താല്‍ക്കാലിക നിയമനങ്ങള്‍ വേണ്ടി വരുമെന്നതില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവരെ അനന്തമായി നീട്ടിക്കൊണ്ടുപോയി പത്തോ പതിഞ്ചോ വര്‍ഷത്തിനു ശേഷം സ്ഥിരപ്പെടുത്തുന്നതിലാണ് ഞങ്ങള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും കാലം നീണ്ടുനില്‍ക്കുന്ന സ്ഥാനങ്ങള്‍ സ്ഥിരം തസ്തികയാക്കി മാറ്റി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തയ്യാറാവാത്തതെന്നും ഉദ്യോഗാര്‍ഥികള്‍ ചോദിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് വിരമിക്കല്‍ ഉണ്ടായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനത്തില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് അടുത്ത മൂന്ന് മാസത്തിനുള്ളിലും കാര്യമായ നിയമനങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവില്ല.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍വമായ നിലപാട് ഉണ്ടാവുമെങ്കില്‍ ആ നിമിഷം സമരം അവസാനിപ്പിച്ചു പോവാന്‍ തയ്യാറാണ്. സമരത്തില്‍ രാഷ്ട്രീയമില്ല, ഉദ്യോഗാര്‍ഥികളുടെ ജീവിത പ്രശ്‌നം മാത്രമാണ്. സര്‍ക്കാര്‍ വിരുദ്ധസമരമല്ല ഇത്, ഞങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള സമരമാണെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് ആകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.