വെച്ചൂച്ചിറ: വെച്ചൂച്ചിറ – എരുമേലി പ്രധാന റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന വലിയ കുഴി ജനപ്രതിനിധിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താൽക്കാലികമായി അടച്ചു. ടൗണില്‍ എ.റ്റി.എം ഓഡിറ്റോറിയത്തിന് മുൻവശത്തായി രൂപപ്പെട്ട കുഴിയില്‍ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപ്പെടുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായി ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ടാം വാർഡ് മെമ്പർ അനീഷ് കുന്നപ്പുഴയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒത്തുചേരുകയായിരുന്നു.
കനത്ത മഴയിലും വെള്ളം കെട്ടിക്കിടന്ന കുഴിയിലേക്ക് കട്ടകളും മറ്റ് നിർമാണ സാമഗ്രികളും നിരത്തിയാണ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ കാരണം റോഡിൽ കുഴികൾ രൂപപ്പെടുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ സ്വമേധയാ വാർഡ് മെമ്പറും തൊഴിലാളികളും മുന്നിട്ടിറങ്ങുകയായിരുന്നു. വെച്ചൂച്ചിറയിലെ ഓട്ടോറിക്ഷാ തൊഴിലാളികളായ അമ്പിളി, റോബി, ഉത്തമൻ, സാം രാജ്, ബിജു മഴവഞ്ചേരി, സുനിൽ തുരുത്തി എന്നിവരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.





























