റാന്നി: പുതിയതായി വാങ്ങുന്ന വാഹനങ്ങൾക്ക് ഷോറൂമുകളിൽ നിന്ന് നൽകുന്ന ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകളിലെ അക്ഷരങ്ങളും അക്കങ്ങളും വേഗത്തിൽ മാഞ്ഞുപോകുന്നതായി വ്യാപക പരാതി. വാഹനം വാങ്ങി ഏതാനും മാസങ്ങൾക്കകം തന്നെ നമ്പർ പ്ലേറ്റിലെ കറുത്ത പെയിന്റ് ഇളകി പോവുകയും നമ്പർ തിരിച്ചറിയാൻ കഴിയാത്ത വിധം വെളുത്ത പ്ലേറ്റായി മാറുകയും ചെയ്യുന്നതായാണ് വാഹന ഉടമകളുടെ പ്രധാന പരാതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കള്ളത്തരങ്ങളും സുരക്ഷാവീഴ്ചകളും ഒഴിവാക്കാനാണ് അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്. എന്നാൽ ഇതിനായി വൻ തുക ഈടാക്കുമ്പോഴും നൽകുന്ന പ്ലേറ്റുകളുടെ ഗുണനിലവാരം വളരെ പരിതാപകരമാണെന്ന് ഉടമകൾ പറയുന്നു.
വാഹനങ്ങൾ കഴുകുമ്പോഴോ മഴ നനയുമ്പോഴോ പോലും പ്ലേറ്റിലെ അക്കങ്ങൾ ഇളകിപ്പോകുന്ന അവസ്ഥയാണ്. ചില കമ്പനികൾ നൽകുന്ന പ്ലേറ്റുകളിൽ സ്റ്റിക്കർ പതിപ്പിച്ചതുപോലെയുള്ള കറുത്ത കോട്ടിംഗാണ് ഉപയോഗിക്കുന്നത്. ഇത് വെയിലേറ്റും ചൂടുകൂടിയും വേഗത്തിൽ അടർന്നുപോകുന്നു. ഗുണനിലവാരമില്ലാത്ത പദാർത്ഥങ്ങൾ ഉപയോഗിച്ച് പ്ലേറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾക്കെതിരെ യാതൊരുവിധ നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. റോഡിലെ ക്യാമറകളിൽ നമ്പറുകൾ വ്യക്തമായി പതിയാതിരിക്കാനും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കൃത്രിമം കാട്ടിയെന്ന പേരിൽ പിഴ ലഭിക്കാനും ഇത് കാരണമാകുന്നുണ്ട്.
നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചു എന്ന പേരിൽ വൻ തുകയാണ് പോലീസും മോട്ടോർ വാഹന വകുപ്പും പിഴയായി ഈടാക്കുന്നത്. കമ്പനികളുടെ പിഴവ് മൂലം സാധാരണക്കാരായ വാഹന ഉടമകളാണ് റോഡിൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലുകൾക്കും പിഴയ്ക്കും ഇരയാകുന്നത്. വണ്ടി ഇറക്കി ആറുമാസം തികയുന്നതിന് മുൻപ് തന്നെ മുൻപിലെ പ്ലേറ്റിലെ രണ്ട് അക്കങ്ങൾ പൂർണ്ണമായും മാഞ്ഞുപോയെന്നും ഇപ്പോൾ റോഡിലിറക്കാൻ പേടിയാണെന്നും ഷോറൂമിൽ ചോദിച്ചപ്പോൾ പുതിയതിന് വീണ്ടും പണം അടയ്ക്കണമെന്ന് പറഞ്ഞതായും ഒരു വാഹന ഉടമ പരാതിപ്പെട്ടു.
നമ്പർ പ്ലേറ്റ് മാഞ്ഞുപോയാൽ റീപ്ലേസ്‌മെന്റ് പ്ലേറ്റിനായി മോട്ടോർ വാഹന വകുപ്പിന്റെ പോർട്ടൽ വഴി വീണ്ടും തുകയടച്ച് അപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നിർമ്മാണത്തിലെ പിഴവ് മൂലം ചുരുങ്ങിയ കാലയളവിനുള്ളിൽ കേടുപാടുകൾ സംഭവിക്കുന്ന നമ്പർ പ്ലേറ്റുകൾ സൗജന്യമായി മാറ്റിനൽകാൻ നിർമ്മാതാക്കളും ഷോറൂം അധികൃതരും തയ്യാറാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. ഈ വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും ഗുണനിലവാരമില്ലാത്ത പ്ലേറ്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി നീങ്ങുകയാണ് വാഹന ഉടമകള്‍.






























