വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. ജൂലൈ ഒന്നാം തിയതിയിലെ മീറ്റിങ്ങിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു. യാതൊരു പ്രശ്നവും ഇല്ലെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. വിദഗ്ധ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും പി കെ ബഷീർ വ്യക്തമാക്കി.രണ്ടുപേരെ കൂടി കണ്ടെത്താൻ ഉണ്ട്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും നിയമസഭയിൽ എന്നോട് ചോദിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു.
ബൈരക്കുപ്പ പാലം ഉടൻ യഥാർഥ്യമാകും. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കും. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളും പരിശോധനകളും നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ ഗതാഗത നിയന്ത്രണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അത്യാവശ്യ കാര്യങ്ങൾക്ക് പോലും പോകാൻ കഴിയുന്നില്ലെന്നാണ് പരാതി. നാട്ടുകാരെ തടയില്ലെന്ന മന്ത്രിമാരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും വിമർശനം ഉയരുന്നുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






























