ദില്ലി : ജില്ലാ കോടതി വിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെ ബേസ്മെന്റിൽ ഇന്ന് പുലർച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയിരുന്നു. ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അടിയന്തിര വാദം കേൾക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളിക്കമ്മറ്റി സുപ്രീംകോടതിയിൽ നൽകിയ ഹർജിക്ക് അനുമതി ലഭിച്ചിരുന്നില്ല.
ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതിനെ തുടര്‍ന്നാണ് പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗം തടസ്സ ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്ന് അനുമതി നല്‍കുകയായിരുന്നു. തുടർന്നായിരുന്നു പൂജ നടന്നത്.





























