തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധവുമായി പുലികളി സംഘങ്ങൾ. താൻ ഉന്നയിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി വി.കെ. ശ്രീരാമൻ വ്യക്തമാക്കി. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണ് എന്നുമാണ് ശ്രീരാമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ലോകത്ത് ഒരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂല വിക്രീഡിതം’ എന്ന് ഈ ‘കുംഭകുലുക്കി കളി’യെ പറ്റി പരാമർശമുണ്ടെന്നും സുബ്രൻ സ്വാമി പറയുന്നുണ്ടെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ കളിയാക്കി. വയറ്റിൽ ചിത്രം വരച്ച് അത് കുലുക്കുന്നത് കാണുമ്പോൾ തനിക്ക് ജുഗുപ്‌സയാണ് തോന്നുന്നതെന്നും വി.കെ. ശ്രീരാമൻ തന്റെ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. പിന്നാലെ, അദ്ദേഹത്തിന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സിലും അല്ലാതെയുമായി കടുത്ത വിമർശനമാണ് ഉയരുന്നത്. വി.കെ. ശ്രീരാമന്റെ പരാമർശം പുലികളി കലാകാരന്മാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണെന്ന് പുലികളി സംഘങ്ങൾ ആരോപിച്ചു.
പതിറ്റാണ്ടുകളായി തൃശ്ശൂരിൽ മാത്രം നടന്നു വരുന്ന ഈ കലാരൂപത്തിനായി കലാകാരന്മാർ വലിയ ആത്മസമർപ്പണമാണ് നടത്തുന്നത്. പുലർച്ചെ അഞ്ചുമണി മുതൽ ശരീരത്തിൽ ചായം തേച്ചുപിടിപ്പിക്കുകയും, അഞ്ച് കിലോഗ്രാമോളം തൂക്കം വരുന്ന അരമണി അരയിൽ കെട്ടി രാത്രി 11-12 മണി വരെ ചുവടുവെക്കുകയും ചെയ്യുന്ന കലാകാരന്മാരുടെ കഠിനാധ്വാനത്തെയാണ് ശ്രീരാമൻ അപമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. ഈ അധിക്ഷേപത്തിൽ വി.കെ. ശ്രീരാമൻ പരസ്യമായി മാപ്പ് പറയണമെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും പുലികളി സംഘങ്ങൾ ആവശ്യപ്പെട്ടു. പുലികളിയിൽ പങ്കെടുക്കുന്ന ഒമ്പത് സംഘാടക സമിതികളും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പൂർണ്ണമായി തള്ളിക്കളയുന്നതായും അവരുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ പുലികളിയെ ഗിന്നസ് റെക്കോർഡിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു വിവാദം ഉയർന്നിരിക്കുന്നത്. അതേസമയം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ തന്റെ പോസ്റ്റ് പിൻവലിക്കാൻ തയ്യാറല്ലെന്നും വി.കെ. ശ്രീരാമൻ പ്രതികരിച്ചു.
































