കുളനട : റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നപ്പോൾ പാടത്തിലേക്കിറങ്ങാനുള്ള വഴി നഷ്ടമായി. വഴിയില്ലാത്തതിനാൽ പുഞ്ചകൃഷിയും നിലച്ചു. കുളനട പഞ്ചായത്തിലെ കല്ലുവരമ്പിന് സമീപമുള്ള പുലിക്കുന്ന് പാടശേഖരത്തിലെ കർഷകരാണ് പാടത്തേക്കിറങ്ങാൻ വഴിയില്ലാതെ വിഷമിക്കുന്നത്. പനങ്ങാട്-രാമൻചിറ റോഡ് പുനരുദ്ധാരണം നടത്തിയപ്പോഴാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം തുടങ്ങിയത്. റോഡിന് ഇരുഭാഗത്തുമുള്ള വയലുകളെ ബന്ധിപ്പിച്ച് കലുങ്ക് പണിതപ്പോൾ ഈ ഭാഗം ഒരുമീറ്ററോളം മണ്ണിട്ട് ഉയർത്തിയിരുന്നു. പഴയ റോഡിൽനിന്ന് പാടത്തേക്കിറങ്ങാൻ പണിതിരുന്ന പടികൾ ഉപയോഗശൂന്യവുമായി.
കർഷകരുടെ ആവശ്യം പരിഗണിച്ച് പാടത്തിന്റെ മുകൾഭാഗത്തേക്കിറങ്ങാൻ റോഡിൽനിന്ന് റാമ്പ് പണിതെങ്കിലും താഴ്ഭാഗത്തേക്ക് റാമ്പോ പടികളോ പണിതില്ല. റോഡിൽനിന്ന് പാടത്തേക്കോ സമീപത്തുള്ള കുളത്തിലേക്കോ ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്. നവംബർമാസത്തോടെ പാടത്ത് കൃഷിയിറക്കേണ്ട സമയമാണ്. യന്ത്രമുൾപ്പെടെ പാടത്തേക്കെത്തിക്കാനുള്ള വഴി ശരിയായാൽ മാത്രമേ ഈ ഭാഗം തരിശാകാതെ കൃഷിയിറക്കാൻ കഴിയുകയുള്ളൂ. റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്ത കാലംമുതൽ ഉണ്ടായിരുന്ന പടികളെങ്കിലും പുനഃസ്ഥാപിച്ചുകിട്ടാനുള്ള ശ്രമത്തിലാണ് കർഷകർ. ഈ മണ്ഡലത്തിലെ എം.എൽ.എ. കൂടിയായ മന്ത്രി വീണാ ജോർജിന് ഇത് സംബന്ധിച്ച് പരാതി നൽകിയശേഷം കാത്തിരിക്കുകയാണ് കർഷകരെന്ന് പാടശേഖരസമിതി സെക്രട്ടറി എം.ജി. സുധാകരൻപിള്ളയും കുളനട പഞ്ചായത്ത് മുൻ അംഗം എം.ആർ. വിജയനും പറഞ്ഞു.





























