ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ വൻ സ്ഫോടന നീക്കത്തെ അതിവിദഗ്ധമായ ഓപ്പറേഷനിലൂടെ തകർത്ത് സൈന്യം. 20 കിലോ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സൂക്ഷിച്ചിരുന്ന കാറിനെയാണ് അതീവ ജാഗ്രതയോടെ രഹസ്യമായി സൈന്യം തടഞ്ഞത്. കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിന് സമാനമായ തരത്തിലുള്ള വൻസ്ഫോടനം നടന്നേക്കാമായിരുന്ന നീക്കത്തെയാണ് സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ജനവാസമേഖലയിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ മേഖലയിലെ സൈനികരെയും ജനങ്ങളെയും അതീവ രഹസ്യമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ സൈന്യം ഈ കാർ വരുമെന്ന് വിവരം കിട്ടിയ വഴി പല ഭാഗത്തു നിന്നും ഘട്ടം ഘട്ടമായി ബാരിക്കേഡുകൾ വച്ച് അടച്ചു.
ഒരു ചെക്ക് പോയന്‍റിൽ തടഞ്ഞെങ്കിലും കാർ ഇതിനെ മറികടന്ന് വേഗത്തിൽ പാഞ്ഞുപോയി. സുരക്ഷാ സേന പിന്തുടർന്ന് വെടിയുതിർത്തു. നീക്കം പൊളിഞ്ഞെന്ന് മനസ്സിലായ കാറിന്‍റെ ഡ്രൈവർ വഴിയിൽ കാർ നിർത്തി ഓടിക്കളഞ്ഞു. തുടർന്ന് രാത്രി മുഴുവൻ സൈന്യം കാർ നിരീക്ഷിക്കുകയായിരുന്നു. പുലർച്ചെയോടെ ഈ കാർ പൊട്ടിത്തെറിച്ചു. ഇതൊരു ജനവാസമേഖലയിലോ സൈനിക കേന്ദ്രത്തിലോ ആയിരുന്നെങ്കിൽ വലിയ ആൾനാശം ഉണ്ടാകാൻ ഇടയുണ്ടായിരുന്നു.
സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ്, കരസേനാംഗങ്ങൾ എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. 2019-ൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടനവസ്തുക്കൾ നിറച്ച കാർ ഓടിച്ച് കയറ്റി ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 40 സൈനികരാണ്. അത്തരമൊരു വലിയ ആക്രമണം തടയാൻ കഴിഞ്ഞത് സൈന്യത്തിന് നേട്ടമാണെന്നതിൽ സംശയമില്ല.