പത്തനംതിട്ട : പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിലെ പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗം പൊളിച്ചു പണിത് വീണ്ടും ക്വാളിറ്റി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പാതയുടെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചിരുന്ന കണ്‍സള്‍ട്ടന്റ് കമ്പനിക്കും കരാര്‍ കമ്പനിയായ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനും കെ.എസ്.ടി.പി കത്ത് നല്‍കി. പാതയുടെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പുനർ നിർമ്മാണം നടത്തണമെന്ന് വിജിലൻസ് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) പാത പൊളിച്ചു പണിയാന്‍ നോട്ടീസ് നല്‍കിയത്.
വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ കാറ്റാടിക്കല്‍ ആണ് പാത നിര്‍മ്മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നത്. തുടര്‍ച്ചയായി പരാതികളും വിവരാവകാശ രേഖകളുമായി സമാനതകളില്ലാത്ത ഒറ്റയാള്‍ പോരാട്ടമായിരുന്നു കഴിഞ്ഞ നാലര വര്‍ഷമായി റാന്നി സ്വദേശി അനില്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പരാതികള്‍ക്ക് ഫലമില്ലാതെ വന്നതോടെ കേരള ഗവര്‍ണര്‍ക്കും പ്രധാനമന്ത്രിക്കും അനില്‍ കാറ്റാടിക്കല്‍ പരാതി നല്‍കി. ഇതോടെയാണ് 2021 നവംബറില്‍ വിജിലന്‍സിന് നല്‍കിയ പരാതി പൊടിതട്ടിയെടുത്ത് അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിനെത്തുടര്‍ന്നാണ് പാത പുനര്‍നിര്‍മ്മിക്കാന്‍ ഇപ്പോള്‍ കെ.എസ്.ടി.പി നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിലെ പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള 30 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പെരുമ്പാവൂരിലെ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു കരാര്‍. 279 കോടിയായിരുന്നു കരാര്‍ തുക. എന്നാല്‍ എസ്റ്റിമേറ്റിനെക്കാള്‍ കൂടുതല്‍ പണി ചെയ്യേണ്ടിവന്നു എന്ന് പറഞ്ഞ് 39 കോടി രൂപ കൂടി ഇവര്‍ അധികം വാങ്ങി. ആകെ 318 കോടി രൂപ കരാര്‍ കമ്പനിയായ ഇ.കെ.കെ ഇതുവരെ കൈപ്പറ്റിക്കഴിഞ്ഞു. പാതയുടെ നിര്‍മ്മാണത്തില്‍ അടിമുടി അഴിമതിയാണെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീക്കിയ ആയിരക്കണക്കിന് ലോഡ് മണ്ണ് യാഡ്കളില്‍ സൂക്ഷിച്ചിരുന്നു. ഇതൊക്കെ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് പണം നല്‍കുന്നതിനു പകരം സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു വിറ്റ് കോടിക്കണക്കിനു രൂപ സര്‍ക്കാരിന് നഷ്ടപ്പെടുത്തി. റാന്നി ചെത്തോങ്കരയിലും മന്ദമരുതിയിലും 50 മീറ്റര്‍ നീളത്തിലും 8 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കേണ്ട പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിച്ചില്ല.
ഹൈവേ നിര്‍മ്മാണത്തിനുവേണ്ടി സര്‍ക്കാര്‍ പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത് നല്‍കിയ വസ്തു പൂര്‍ണ്ണമായും ഉപയോഗിച്ചില്ല. വസ്തു ഉടമകളുമായുള്ള രഹസ്യ ധാരണയില്‍ ഇവിടെ പാതയുടെ വീതി കുറക്കുകയും വസ്തു ഉടമകള്‍ വിട്ടുനല്‍കിയ ഭൂമി തിരികെ അവര്‍ക്ക് കൈയ്ക്കലാക്കുവാനും അവസരം ഉണ്ടാക്കി. ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചിട്ടില്ല. നിര്‍മ്മിച്ചിട്ടുള്ളവക്ക് കരാര്‍ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. 8.30 ലക്ഷം രൂപയാണ് ഒരു ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് നല്‍കുന്ന തുക. ആധുനിക സൌകര്യങ്ങളോടു കൂടിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആയിരുന്നു നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിലും വന്‍ അഴിമതി നടന്നു.
കൺസൾട്ടന്റിന്റെ ഭാഗത്ത് നിന്ന് കരാർ ചുമതലകളുടെ മേൽനോട്ടത്തിലും നിർവ്വഹണത്തിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. കോർ സാമ്പിൾ പരിശോധനയിലൂടെ നടപ്പാതയുടെ കനത്തിലും ബിറ്റുമെൻ മിക്സിലും പോരായ്മകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ റോഡ് ജോലികളിലെ അളവിലും പോരായ്മകൾ ഉണ്ടായിരുന്നു. ഹൈവേ നിര്‍മ്മാണത്തിലെ സ്പെസിഫിക്കേഷനുകളും സ്റ്റാൻഡേർഡുകളും ഗുഡ് ഇൻഡസ്ട്രി പ്രാക്ടീസും കർശനമായി പാലിച്ചുകൊണ്ടുള്ള പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി വീണ്ടും ഗുണനിലവാര പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുവാനാണ് കെ.എസ്.ടി.പി നോട്ടീസ് നല്‍കിയിരിക്കുന്നത്.































