പത്തനംതിട്ട : പുനലൂർ മുവാറ്റുപുഴ ഹൈവേയിലെ കോന്നി റീച്ചിലെ വകയാർ ഭാഗത്തെ ഓടയുടെയും തോടിന്റെയും പണികളിലെ തർക്കം ഉള്ള പ്രദേശങ്ങൾ കെഎസ്ടിപി ഉദ്യോഗസ്ഥർ പഞ്ചായത്ത് അംഗത്തിന്റെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ഇന്ന് സന്ദർശിച്ചു. വകയാർ ചന്ത മുതൽ വകയാർ എസ് ബി ഐ വരെയുള്ള തോട് പുനസ്ഥാപിക്കണമെന്നും തോട്ടിലെ മണ്ണ് നീക്കം ചെയ്യണമെന്നും തോട് കടന്നു പോയിരുന്ന ഭാഗത്തെ കൈയേറ്റം ഒഴിപ്പിച്ചു തോട് പുനഃസ്ഥാപിക്കണമെന്നും പ്രദേശവാസികളും കർഷകരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ ഭാഗത്ത് എല്ലാം മഴ സമയത്തും വെള്ളക്കെട്ട് ഉണ്ടാവുകയും ഗതാഗതം തടസപ്പെടുകയും വെള്ളം ഒഴുകി പോകാതെ കെട്ടി നിന്നു കൃഷി നാശം ഉണ്ടാകുകയും ചെയ്യുന്നത് പതിവാണ്.
വകയാർ ചന്തയുടെ ഭാഗത്തുള്ള എല്ലാ തോടുകളും ഇവിടെ പഞ്ചായത്ത് റോഡിനു സമീപത്താണ് എത്തുന്നത്. ഇവിടെ നിന്നും ആരംഭിക്കുന്ന ആറു മീറ്റർ വീതി ഉള്ള ജില്ലാ പഞ്ചായത്ത് റോഡ് ഹൈവേയിലേക്ക് ഉള്ള ഭാഗത്ത് ചെറിയ നടപ്പാത മാത്രമാണ് നിലവിലുള്ളത്. വലിയ കലിങ്ക് പണിതു റോഡ് ഹൈവേയിലേക്ക് ബന്ധിപ്പിക്കണമെന്നും ഈ ഭാഗത്ത് സ്കൂളും നിരവധി വീടുകളും ഉള്ള അരുവാപ്പുലം ഭാഗത്തെക്കുമുള്ള റോഡാണ് ഇതെന്നും കൃഷിക്ക് നാശം ഉണ്ടാകാത്ത രീതിയിൽ തോടും പുനഃസ്ഥാപിക്കണമെന്നും കോന്നി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം അനി സാബു പറഞ്ഞു. സന്ദർശനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോജി വർഗീസ്,എ ഇ ഷൈബി,കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ പ്രതിനിധികൾ, പ്രദേശവാസികളായ സന്തോഷ്, മനോജ്, കർഷകർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.






























