കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിന്‍റെ ഭാഗമായി കോന്നിയിലെ കുടിവെള്ള പ്രശ്‍നം പരിഹരിക്കാൻ സംയുക്ത പരിശോധന നടത്തി. കെ എസ് റ്റി എഞ്ചിനീയർ ഷിബി, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കോന്നിയിൽ പരിശോധന നടത്തിയത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് ശേഷം കോന്നി നഗരത്തിൽ പലയിടങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുന്നതും ലൈനിൽ പംബിങ് നടക്കുമ്പോൾ പൈപ്പുകൾ അടിക്കടി പൊട്ടുന്നതും കുടിവെള്ളം റോഡിൽ പാഴാകുന്നതും പതിവായി മാറിയിരുന്നു. ഇത് കഴിഞ്ഞ ദിവസം നടന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ചർച്ചയായിരുന്നു.
എന്നാൽ 100 എം എം വ്യാസമുള്ള പൈപ്പാണ് നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത് എന്നും വെള്ളം കൂടുതൽ പമ്പ് ചെയ്യുമ്പോൾ പ്രഷർ കൂടി പൈപ്പുകൾ പൊട്ടുന്നതാണെന്നും ഇതിനാൽ ഇരുനൂറ് എം എം വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചെങ്കിൽ മാത്രമേ ഇതിന് പരിഹാരം കാണുവാൻ സാധിക്കുകയുള്ളു എന്നും വാട്ടർ അതോറിറ്റി ഈ വിഷയത്തിൽ താലൂക്ക് വികസന സമിതിയിൽ മറുപടി നൽകിയിരുന്നു.
സ്ഥിരമായി പൈപ്പുകൾ പൊട്ടുന്ന സ്ഥലങ്ങൾ വാൽവുകൾ മാറ്റി സ്ഥാപിക്കേണ്ട സ്ഥലങ്ങൾ അടക്കം സംയുക്ത പരിശോധനയിൽ രേഖപ്പെടുത്തി. വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്നും അധികൃതർ പറഞ്ഞു. കോന്നി നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ അടക്കം സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും വ്യാപാരികൾ കുടിവെള്ളം ലഭിക്കാതെ വരുമ്പോൾ സ്വന്തം കൈയ്യിലെ പണം മുടക്കി പൈപ്പുകൾ നന്നാക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.