പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി നൽകി പൂനെ പോലീസ്. ഓഗസ്റ്റ് 22ന് എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വ്യാഴാഴ്ചയാണ് പോലീസ് പുറത്തിറക്കിയത്. ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, ഫീസ് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ 30 നിർബന്ധിത നിർദേശങ്ങളാണ് പോലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
മഹാരാഷ്ട്ര കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ മോഹൻ ജോഷിക്ക് നൽകിയ ഔദ്യോഗിക നിർദേശത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രകോപനപരമായ ചിത്രങ്ങളോ ബാനറുകളോ പോസ്റ്ററുകളോ പ്രദർശിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിന്റെ പൂർണ നിയമപരമായ ഉത്തരവാദിത്തം സംഘാടകർക്കായിരിക്കുമെന്നും പോലീസ് അറിയിച്ചു. വേദിയുടെ ശേഷിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കണം. ആളുകൾക്ക് പ്രവേശിക്കാനും പുറത്തുപോകാനുമായി കുറഞ്ഞത് നാല് ഗേറ്റുകളെങ്കിലും സജ്ജീകരിക്കണമെന്നും പോലീസ് നിർദേശത്തിൽ പറയുന്നു.





























