പത്തനംതിട്ട : പുറമറ്റം കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒന്നാം പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം കുമ്പനാട് കിഴക്കേ വെള്ളിക്ക കല്ലൂഴത്തിൽ വീട്ടിൽ തോമസിന്റെ മകൻ ജിജോ ജെയിംസ് (32) ആണ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഈമാസം 23 ന് വൈകിട്ട് 6 മണിക്ക് നടന്ന സംഭവത്തിൽ കേസിലെ മൂന്നാം പ്രതിയായ കോയിപ്രം കുമ്പനാട് ഊരിയിൽ വീട്ടില്‍ കൊച്ചുമോൻ നൈനാന്റെ മകൻ ജയ് എന്നുവിളിക്കുന്ന ഉമ്മൻ ക്രിസ്റ്റോ നൈനാന്‍ (42)പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇരവിപേരൂർ തേവരക്കാട് ചിറയിൽ വീട്ടിൽ ജോജോ ജോണി (30)ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയത്. ഇയാളും പ്രതികളായ മൂന്നുപേരും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുക പതിവാണ്.
കള്ള് കുടിയ്ക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ, ഒന്നാം പ്രതി മേശപ്പുറത്തിരുന്ന സ്റ്റീൽ ജഗ് കൊണ്ട് ജോജോയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയോട്ടിക്ക് കാര്യമായ പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന യുവാവിന് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഇയാളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് സേസെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ദ്ദര്‍ തുടങ്ങിയവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെത്തി ഏറ്റുമാനൂർ മജിസ്ട്രേറ്റ് യുവാവിന്റെ 164 സി ആർ പി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ രണ്ടാം പ്രതിയെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ്. പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്. ഐ. അനൂപ്, സി പി ഓമാരായ അഭിലാഷ് , ബ്ലെസ്സൻ, അഖിൽ, ജോബിന്‍ ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.