തിരുവല്ല : ഡോക്ടർ സാറേ..മരിച്ചുപോയി എന്നു കരുതിയ എന്റെ അമ്മയെയാണ് നിങ്ങൾ എനിക്ക് മടക്കി നൽകിയതു…ഒരിക്കലും മറക്കില്ല….ഇതു പറയുമ്പോൾ സന്തോഷം കൊണ്ട് സൗരവിന്റെ കണ്ണിൽ നിന്നു കണ്ണുനീർ തുള്ളികൾ ഒഴുകി. 12 വർഷങ്ങൾക്കു മുൻപ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നു കാണാതായ തന്റെ അമ്മയെ മടക്കി ലഭിച്ചതിന്റെ സന്തോഷത്തിലാണ് സൗരവ് സർക്കാർ എന്ന യുവാവ്.
ലോകി സർക്കാർ എന്ന വീട്ടമ്മ വർഷങ്ങൾക്കു മുമ്പ് വീട് വിട്ടിറങ്ങി എങ്ങനെയോ ട്രെയിൻ കയറി കേരളത്തിലെത്തി. 11 മാസമായി പെരുമ്പാവൂരിലുള്ള ബഥനി സ്നേഹാലയത്തിലെ മാനസികാരോഗ്യ ചികിത്സയിൽ കഴിയുകയായിരുന്നു. ചില ദിവസങ്ങൾക്ക് മുൻപ് ലോകിക്ക് മഞ്ഞപിത്തം കൂടുകയും വിദഗ്ധ ചികിത്സക്കായി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. പുഷ്പഗിരി ആശുപത്രി ജനറൽ സർജറി വിഭാഗം ഡോ. മനോജ് ഗോപാലിന്റെ ചികിത്സയും പരിചരണവും ലോകിയുടെ ജീവിതത്തിൽ വഴിത്തിരിവായി.
ഡോക്ടർ ഇവരുടെ ദയനീയ അവസ്‌ഥ മനസ്സിലാക്കുകയും ലോകിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു. ബംഗാളി ഭാഷ മാത്രം സംസാരിക്കുന്ന ലോകിയോട് വിവരങ്ങൾ ചോദിച്ചറിയുവാൻ ബംഗാളിൽ പണ്ട് ജോലി ചെയ്തിരുന്ന തന്റെ ബന്ധുവായ മായാ ശേഖറുമായി ബന്ധപ്പെട്ടു ശ്രമങ്ങളാരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ലോകിയിൽ നിന്നു ആദ്യം ശരിയായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തന്റെ വീടിന്റെ വിലാസം ഭാഗികമായെങ്കിലും ലോകിക്ക് പറയാനായപ്പോൾ ഒടുവിൽ വഴി തെളിയുകയായിരുന്നു. അങ്ങനെ ലഭിച്ച പോസ്റ്റ്കോഡ് വെച്ചു ഡോക്ടർ മനോജ് ഗോപാൽ പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്ത് മുഖേന ബംഗാളിലെ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ബന്ധപ്പെട്ട് ലോകിയുടെ മകനെ കണ്ടെത്തുകയും വീഡിയോ കോളിലൂടെ ഇരുവരും സംസാരിക്കുകയും ചെയ്തു.
രക്തം രക്തത്തെ തിരിച്ചറിയുന്ന അസുലഭ മുഹൂർത്തമാണ് പിന്നീട് അവിടെ കാണുവാൻ കഴിഞ്ഞത്. എത്രയും പെട്ടെന്ന് കേരളത്തിൽ എത്തി മാതാവിനെ വീട്ടിലേക്കു കൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ് സൗരവ്. പുഷ്പഗിരി ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കി ആരോഗ്യവതിയായി ലോകി, തന്നെ പരിചരിക്കുന്ന സിസ്റ്റർ ജോയൽ എസ്.ഐ.സിയോടൊപ്പം ബഥനി സ്നേഹാലയത്തിലേക്കു മടങ്ങി. വർഷങ്ങൾക്കു ശേഷം വീണ്ടും തന്റെ മകനെ കാണാം എന്നുള്ള പ്രത്യാശയോടെ…