പുതമൺ: കോഴഞ്ചേരി ബ്ലോക്കുപടി പാതയിലെ പുതമണ്‍ താൽക്കാലിക പാതയുടെ നിർമ്മാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഉദ്ഘാടനം അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ആദ്യം ഇതുവഴി ചെറിയ വാഹനങ്ങളാണ് കടത്തിവിടുക . 4 ദിവസത്തോളം ചെറിയ വാഹനങ്ങൾ കടത്തിവിട്ടതിനു ശേഷം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം വീണ്ടും പരിശോധനകൾ നടത്തിയ ശേഷമാകും വലിയ വാഹനങ്ങൾ കടത്തിവിടുക. അമിത ഭാരവുമായെത്തുന്ന വലിയ ടോറസ് ലോറികൾ ഒഴികെ മറ്റെല്ലാ വാഹനങ്ങളും ഇതിലെ കടത്തിവിടാൻ ആകുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതർ അറിയിച്ചു.
റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണമായിരുന്നു മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്.
എന്നാൽ പ്രതികൂല കാലാവസ്ഥയും സാങ്കേതിക തടസ്സങ്ങൾ മൂലവും പാതയുടെ നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു. പെരുന്തോട്ടിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് നികത്തിയാണ് പാത നിർമ്മിച്ചത്. ശക്തമായ മഴയിൽ പെരുന്തോട്ടിലെ ജലനിരപ്പ് പലപ്പോഴും ഉയർന്നത് പാതയുടെ നിർമ്മാണം വൈകാൻ ഇടയാക്കി.
പാതയുടെ കോൺക്രീറ്റ് പൂർത്തിയാക്കി അപ്രോച്ച് റോഡുകൾ കോൺക്രീറ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് കഴിഞ്ഞ ദിവസം കനാൽ തുറന്നു വിട്ടത്. ഇതോടെ തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളം കയറി അപ്രോച്ച് റോഡിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിട്ടു. ഇവിടുത്തെ ചെളികൾ നീക്കം ചെയ്ത് ഇവിടെ തെങ്ങിൻ്റെ കുറ്റികൾ അടിച്ചുറപ്പിച്ചാണ് ഇപ്പോൾ റോഡ് ബലപ്പെടുത്തിയിരിക്കുന്നത്. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത കുമാരി, റാന്നി പഞ്ചായത്തംഗം കെ ആർ പ്രകാശ്, രാധാകൃഷ്ണൻ നായർ, ഗോപകുമാർ, ജോമോൻ ജോസ്, അമ്പിളി വസുകുട്ടൻ, ഗോപകുമാർ , ഹരിപ്രസാദ്, റോയി ഓലിക്കൽ, സജി തേവർ കാട്ടിൽ, അസി. എക്സി എഞ്ചിനീയർ സുഭാഷ് എന്നിവർ പ്രസംഗിച്ചു.





























