റാന്നി : പുതമൺ പാലം വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു. അപ്പ്രോച്ച് റോഡ് 1.1 മീ നീളത്തിൽ വീണ്ടും ഉയർത്തിയതിനാൽ റോഡ് ഉറയ്ക്കുന്നതിന് പത്തു ദിവസത്തെ സാവകാശം വേണം. അതുവരെ ഇതിലൂടെ വാഹനം കടത്തിവിടും. റോഡിലെ മണ്ണ് ഉറയ്ക്കുന്നതോടെ ഇവിടം ടാറിങ് നടത്തി പാലം പൂർണ്ണ സജ്ജമാക്കും. അടുത്ത മാസം റോഡിൻറെ ഉദ്ഘാടനം നടക്കും. ശനിയാഴ്ച വൈകിട്ട് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎയാണ് പുതിയ പാലത്തിലൂടെ ആദ്യമായി വാഹനം ഓടിച്ച് കയറിയത്. കോഴഞ്ചേരി – റാന്നി റോഡിൽ പുതമൺ പെരുന്തോടിന്‍റെ കുറുകെ ഉണ്ടായിരുന്ന പഴയ പാലത്തിന് ബലക്ഷയം വന്നതോടെയാണ് പുതിയ പാലം നിർമ്മാണം ആരംഭിച്ചത്.
2.06 കോടി രൂപയാണ് പാലത്തിനായി വകയിരുത്തിയിരുന്നത്. പഴയ പാലം പൊളിച്ചതോടെ മറുകര കടക്കാൻ കടക്കാൻ 30 ലക്ഷം രൂപ ചിലവഴിച്ച് താൽക്കാലിക പാതയും പൊതുമരാമത്ത് തന്നെ നിർമ്മിച്ച് നൽകിയിരുന്നു ഇതിലൂടെ ആയിരുന്നു ഇതുവരെ വാഹന ഗതാഗതം നടന്നത്. പെരുന്തോട്ടിൽ ജലനിരപ്പിൽ ഇടയ്ക്കിടെ ഉണ്ടായ വ്യതിയാനം പാലത്തിൻ്റെ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
8 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളോട് കൂടി ആണ് ഇവിടെ പാലം നിർമ്മിച്ചത് 7.50 മീ വീതിയൽ വാഹനഗതാഗതത്തിനുള്ള സൗകര്യവും ഇരുവശത്തും 1.5 മീ വീതം വീതിയിൽ കാൽനടക്കാർക്ക് ഉള്ള പാതയും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഉൾപ്പെടെ 11 മീറ്റർ ആണ് ആകെ പാലത്തിൻ്റെ വീതി. ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് അജീന നജീബ്, ജോസ് ബെൻ ജോർജ്, ഓ പി സുരേഷ്, അജിത്ത് എന്നിവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.






























