മോസ്കോ: ആഗോള എണ്ണ-ഊർജ്ജ വിപണികളിൽ യുദ്ധം സൃഷ്ടിച്ചിരിക്കുന്ന നിലവിലെ സാഹചര്യം റഷ്യൻ കമ്പനികൾക്ക് അനുകൂലമായ അവസരമാക്കി മാറ്റണമെന്ന് പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ആഹ്വാനം ചെയ്തു. ക്രെംലിനിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോകം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം ഏതു നിമിഷവും പൂർണ്ണമായും സ്തംഭിച്ചേക്കാമെന്നും, ഇത് ആഗോള വിപണിയെ കൂടുതൽ പ്രക്ഷുബ്ധമാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ സഹകരിക്കാൻ തയ്യാറുള്ള യൂറോപ്യൻ ഉപഭോക്താക്കളെ സ്വീകരിക്കാൻ റഷ്യ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വസ്തരായ പങ്കാളികൾക്ക് തടസമില്ലാതെ ഊർജ്ജ വിഭവങ്ങൾ കൈമാറുന്നത് മോസ്കോ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യവും പ്രകൃതിവാതകത്തിന്‍റെ ഏറ്റവും വലിയ ശേഖരവുമുള്ള രാജ്യമെന്ന നിലയിൽ, നിലവിലെ വിപണിയിലെ മാറ്റങ്ങൾ റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താനാണ് പുടിന്‍റെ നീക്കം.





























