ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ തങ്ങളുടെ രാജ്യം പക്ഷം പിടിക്കാനില്ലെന്നും തങ്ങളുടെ മണ്ണ് ആർക്കും യുദ്ധഭൂമിയാക്കാൻ വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ ഹുസൈൻ ഹസ്സൻ മിർസ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും യുഎഇ ഈ യുദ്ധത്തിൽ ഉൾപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള അയൽപക്ക ബന്ധവും അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായുള്ള പങ്കാളിത്തവും യുഎഇയെ ഒരു സവിശേഷ സ്ഥാനത്ത് എത്തിക്കുന്നുണ്ടെന്നും ഇരുപക്ഷവുമായി ചർച്ച നടത്താൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് അംബാസഡർ പങ്കുവെച്ചത്. ഗൾഫ് നേതാക്കൾക്കിടയിലും അവിടുത്തെ ബിസിനസ് സമൂഹത്തിനിടയിലും മോദിക്ക് വലിയ സ്വാധീനമുണ്ട്. പ്രധാനമന്ത്രി മോദി ഇറാൻ, ഇസ്രായേൽ നേതാക്കളെ നേരിട്ട് വിളിച്ച് സംസാരിച്ചാൽ ഈ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ കഴിയുമെന്ന് മിർസ പ്രത്യാശ പ്രകടിപ്പിച്ചു. ‘ഞങ്ങളുടെ മണ്ണിലാണ് അവർ പരസ്പരം പോരടിക്കുന്നത്, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല’ എന്ന ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.





























