വടശ്ശേരിക്കര : വടശ്ശേരിക്കര നരിക്കുഴി ജംഗ്ഷന് സമീപം ജനവാസമേഖലയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു പാമ്പിനെ പിടികൂടിയത്. പ്രദേശത്തെ വീടിനോട് ചേർന്നുകിടന്നിരുന്ന പുരയിടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടത്. ജോലിക്കിടെ അപ്രതീക്ഷിതമായി പെരുമ്പാമ്പിന്റെ മുകളിലേക്ക് കാൽ തട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. വലിയ പെരുമ്പാമ്പാണ് പിടിയിലായത്.
വടശ്ശേരിക്കരയിലെ മലയോര മേഖലയില്‍ മാത്രമാണ് മുന്‍പ് പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുള്ളത്. ജംഗ്ഷന് സമീപമുള്ള ജനവാസകേന്ദ്രത്തിൽ പാമ്പിനെ കണ്ടത് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സര്‍പ്പ വാളണ്ടിയര്‍ പാമ്പുപിടുത്ത വിദഗ്ധന്‍ ഉതിമൂട് സ്വദേശി മാത്തുക്കുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സുരക്ഷിതമായി വനം വകുപ്പിന് കൈമാറുകയും ചെയ്തു.































