റാന്നി: ഉതിമൂട്ടില്‍ പെരുമ്പാമ്പിന്റെ ശല്യം വൻതോതിൽ വർദ്ധിക്കുന്നു. ജനവാസ മേഖലയിൽ നിന്ന് ഇന്ന് വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഉതിമൂട് വെളിവയൽ പടി ഭാഗത്തുനിന്നാണ് ഇന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പിന്റെ അംഗീകൃത ലൈസൻസുള്ള പാമ്പുപിടിത്ത വിദഗ്ദ്ധൻ മാത്തുക്കുട്ടി സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. തുടർന്ന് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.
അടുത്തകാലത്തായി ഈ പ്രദേശത്ത് പാമ്പുകളുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പെരുമ്പാമ്പുകൾ ജനവാസ മേഖലകളിലേക്കും പുരയിടങ്ങളിലേക്കും ഇറങ്ങുന്നത് വളർത്തുമൃഗങ്ങൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. വനംവകുപ്പ് ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






























