വാഷിങ്ടൺ : ഖത്തർ രാജകുടുംബം സമ്മാനമായി നൽകിയ പുതിയ എയർഫോഴ്‌സ് വൺ വിമാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ യാത്ര നടത്തി. മേരിലാൻഡിൽ നിന്ന് അദ്ദേഹം നോർത്ത് ഡക്കോട്ടയിലേക്കാണ് യാത്ര തിരിച്ചത്. എയർഫോഴ്‌സ് വണ്ണിന്റെ പരമ്പരാഗത ഇളം നീല നിറത്തിലുള്ള ബോഡി അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച ഈ വിമാനത്തിനില്ല. വിമാനം ട്രംപിന്റെ ഇഷ്ട്ടാനുസരണം നേവി ബ്ലൂ നിറത്തിലുള്ള അടിഭാഗവും ചുവപ്പ്, സ്വർണ്ണ വരകളും അടങ്ങിയതുമാണ്. ‘സത്യസന്ധമായി പറഞ്ഞാൽ, ആദ്യത്തെ പറക്കൽ എന്നെ ആവേശഭരിതനാക്കുന്നു. ഇതുവരെ ആരും ഇത്തരം ഒരനുഭവം നേടിയിട്ടില്ല’ഡക്കോട്ടയിലേക്ക് പോകുന്നതിനായി വിമാനത്തിൽ കയറുന്നതിന് മുമ്പായി ട്രംപ് പറഞ്ഞു. മക്കളായ എറിക് ട്രംപ്, ഡൊണാൾഡ് ട്രംപ് ജൂനിയർ, ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ ഭാര്യ ബെറ്റിന ട്രംപ്, നിരവധി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ എന്നിവരും ഈ ആദ്യ യാത്രയിൽ ട്രംപിനൊപ്പം ഉണ്ടായിരുന്നു. ഏകദേശം 400 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഖത്തർ നൽകിയ ഈ വിമാനം.
ഒരു വിദേശ രാജ്യം നൽകിയ ഇത്രയും വലിയ സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് യുഎസിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോൾ മാത്രമേ ഈ വിമാനം എയർഫോഴ്‌സ് വണ്ണായി ഉപയോഗിക്കുകയുള്ളൂ. അതിനുശേഷം വിമാനത്തിന്റെ ഉടമസ്ഥാവകാശം ‘ഡൊണാൾഡ് ജെ. ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷന്’ കൈമാറാനാണ് നിലവിലെ ധാരണ. ഖത്തർ സമ്മാനമായി നൽകിയതാണെങ്കിലും, വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പടെയുള്ള നവീകരണ പ്രവൃത്തികൾ യുഎസ് സർക്കാരാണ് നടത്തിയത്. നിലവിലുള്ള എയർഫോഴ്‌സ് വണ്ണിന് 35-36 വർഷം പഴക്കമുണ്ടെന്നും അത് രാജ്യത്തിന് അനുയോജ്യമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. 2028-ൽ മാത്രമേ ബോയിംഗ് പുതിയ എയർഫോഴ്‌സ് വൺ വിമാനങ്ങൾ കൈമാറാൻ സാധ്യതയുള്ളൂ എന്നതിനാലാണ് ഈ വിമാനത്തിലേക്ക് മാറുന്നതെന്നും ട്രംപ് പറയുകയുണ്ടായി.






























