ദോഹ: ചെറുബോട്ടിൽ കടലിൽ പോയ ഖത്തർ പൗരൻ സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു കൊല്ലപ്പെട്ടു. ഒരു അറബ് പൗരന് പരിക്കേറ്റു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കടലിലുണ്ടായ സൈനിക നടപടിക്കിടെയാണ് സംഭവമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. 27ന് വൈകീട്ട് കടലിൽ പോയ ബോട്ട് നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ഹോർമൂസിലെ സംഭവവികാസങ്ങളുമായോ, ഇറാന്റെ ആക്രമണം പ്രതിരോക്കുന്ന സംഭവവുമായോ ഇതിന് ബന്ധമുണ്ടോ എന്നത് വ്യക്തമാക്കിയിട്ടില്ല.
പ്രദേശത്തുണ്ടായ സൈനിക നീക്കങ്ങളെത്തുടർന്നുണ്ടായ സ്ഫോടകാവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ചാണ് ഖത്തർ പൗരൻ മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റ അറബ് സ്വദേശിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്തരിച്ച ഖത്തർ പൗരന്റെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു. എന്നാൽ, ഈ അപകടം ഹോർമൂസ് കടലിടുക്കിലെ നിലവിലെ സംഘർഷങ്ങളുമായോ അതോ മറ്റ് ഏതെങ്കിലും പ്രത്യേക സൈനിക നീക്കങ്ങളുമായോ ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഏത് രാജ്യത്തിന്റെയോ വിഭാഗത്തിന്റെയോ സൈനിക നടപടിക്കിടെയാണ് അപകടമുണ്ടായതെന്നും വ്യക്തമല്ല.





























