അത്തിക്കയം : നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങാനെത്തുന്ന രോഗികൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നത് കടുത്ത ദുരിതമാകുന്നു. ഡോക്ടറെ കാണുന്നതിനേക്കാൾ കൂടുതൽ സമയമാണ് ഫാർമസിയിൽ മരുന്ന് ലഭിക്കുന്നതിനായി രോഗികൾക്ക് കാത്തുനിൽക്കേണ്ടി വരുന്നത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒരു മണിക്കൂറിലധികം ക്യൂ നിന്നാണ് ഇവിടെ നിന്നും മരുന്നുകൾ വാങ്ങുന്നത്. മഴക്കാലം ആരംഭിച്ചതോടെ പനിയും മറ്റ് പകർച്ചവ്യാധികളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത്രയധികം തിരക്കുള്ള ഈ ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ ഒരൊറ്റ ഫാർമസിസ്റ്റ് മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്.
ഇത് മരുന്ന് വിതരണം വൻതോതിൽ വൈകുന്നതിന് കാരണമാകുന്നു. കടുത്ത പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി എത്തുന്ന രോഗികൾക്ക് പ്രത്യേകിച്ച് പ്രായമായവർക്കും കുട്ടികൾക്കും ഈ ദീർഘ നേരത്തെ കാത്തുനിൽപ്പ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും രോഗികളുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം. ഫാർമസിയിൽ ഒരേ സമയം കുറഞ്ഞത് രണ്ട് ജീവനക്കാരെയെങ്കിലും നിയമിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആശുപത്രിയിലെത്തുന്നവർ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നു






























