ഇടമുറി: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച ഗര്ഭിണിയായ പശുവിനെ ദയാവധത്തിന് ഇരയാക്കി. ഇടമുറി പുള്ളിക്കല്ല് പുന്നയ്ക്കാട് അച്ചന്കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് ഈ ദാരുണാവസ്ഥയുണ്ടായത്. രോഗലക്ഷണങ്ങൾ കടുത്തതിനെ തുടർന്ന് വെറ്റിനറി സര്ജന്റെ നേതൃത്വത്തിലാണ് പശുവിന് ദയാവധം നടത്തിയത്. രണ്ടാഴ്ച മുമ്പാണ് അച്ചന്കുഞ്ഞിന്റെ പശുവിനെ തെരുവുനായ ആക്രമിച്ചത്. കണ്ണിന് സമീപമായിരുന്നു അന്ന് പശുവിന് പരിക്കേറ്റത്. നായ കടിച്ച മുറിവ് പിന്നീട് കരിഞ്ഞുപോയതിനാൽ വീട്ടുകാർക്ക് ആദ്യഘട്ടത്തിൽ ആശങ്കയുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പശു അസ്വാഭാവികമായി അമറുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തതോടെയാണ് വീട്ടുകാർ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുവിന് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്.
പശുവുമായി അടുത്ത സമ്പർക്കം പുലർത്തിയ ഉടമ അച്ചന്കുഞ്ഞും ഭാര്യയും മുൻകരുതലിന്റെ ഭാഗമായി പ്രതിരോധ വാക്സീന് സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം വൻതോതിൽ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഏകദേശം ഒരു മാസം മുമ്പ് ഇതേ പ്രദേശത്തെ സമീപ വീടായ കീപ്പനാലിലെ ഒരു പശുവും സമാനമായ ലക്ഷണങ്ങളോടെ ചത്തിരുന്നു. തുടർച്ചയായി വളർത്തുമൃഗങ്ങൾക്ക് പേവിഷബാധയേൽക്കുന്നത് പുള്ളിക്കല്ല്, ഇടമുറി മേഖലയിലെ ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തെരുവുനായ ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും, പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.






























