ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 22 ലക്ഷത്തോളം വരുന്ന മെഡിക്കൽ വിദ്യാർഥികളെ കേന്ദ്ര സർക്കാർ വഞ്ചിച്ചതായും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും രാഹുൽ ഗാന്ധി എക്സിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. രണ്ട് വർഷത്തോളം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച 22 ലക്ഷം വിദ്യാർത്ഥികളുടെ കഠിനാധ്വാനമാണ് ഈ ക്രമക്കേടിലൂടെ പാഴായിപ്പോയതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയെ ഉടൻ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം, അല്ലാത്തപക്ഷം ഈ വീഴ്ചയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പരീക്ഷയ്ക്ക് രണ്ടുദിവസംമുൻപ് നീറ്റ് പേപ്പർ വാട്‌സാപ്പിൽ വിതരണംചെയ്തതായി രാജ്യം മുഴുവനറിയാം. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ധർമേന്ദ്ര പ്രധാൻ തയ്യാറാകുന്നില്ല. രാജ്യത്ത് 80 തവണ പേപ്പർ ചോർച്ച നടന്നു. ഇതുവഴി രണ്ടുകോടി യുവാക്കളുടെ ഭാവി നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ജയിലിലടയ്ക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.






























