കര്‍ണാടക : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിലെത്തിയിരിക്കുകയാണ്. കർണാടകയിലെ ബാഡനാവലു ഗ്രാമത്തിൽ മൂന്നു പതിറ്റാണ്ടായി അടച്ചിട്ട റോഡ് രാഹുൽ ഗാന്ധി തുറന്നു കൊടുത്തു. ദലിതരും ലിംഗായത്തുകളും തമ്മിലുള്ള ജാതി സംഘർഷമുണ്ടായതിനെ തുടർന്ന് 1993ല്‍ റോഡ് അടച്ചതാണ്. തിങ്കളാഴ്ച റോഡ് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ ഭാരത് ജോഡോയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഓരോ ഇഷ്ടികകൾ ചേർത്തുവെച്ച്, ഞങ്ങൾ ഇന്ത്യയെ ഐക്യവും യോജിപ്പുമുള്ള രാഷ്ട്രമാക്കി പുനർനിർമ്മിക്കും’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
‘ഭാരത് ജോഡോ റോഡ്’ എന്ന് പേരെഴുതിയ റോഡ് ഉദ്ഘാടനം ചെയ്യുന്നത് വീഡിയോയിൽ കാണാമായിരുന്നു. ബാഡനാവലു സ്‌കൂൾ മതിലിൽ കൈകളിൽ നിറംതേച്ച് മുദ്രപതിപ്പിക്കുകയും ചെയ്തു. ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ രാഹുൽ പ്രദേശത്തെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. കർഷകരുടെ നേതൃത്വത്തിലടക്കം യാത്രയ്ക്ക് പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു. ദലിത് എഴുത്തുകാരൻ ദേവന്നൂരു മഹാദേവ രാഹുലിന് പുസ്തകം സമർപ്പിച്ചു. കോവിഡ് ചികിത്സയ്ക്കിടെ ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.
ഒക്‌ടോബർ ആറിന് സോണിയ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ബെല്ലാരിയിലാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ദീർഘനേരം സോണിയ യാത്രയിൽ പങ്കെടുക്കില്ലെന്നാണ് വിവരം. സംസ്ഥാനത്തെ 511 കിലോമീറ്റർ ദൂരമുള്ള യാത്ര 21 ദിവസം കൊണ്ടാണ് പൂർത്തിയാക്കുക.