ദില്ലി: പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി. കേരളത്തിൽ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ ആണെന്നും വ്യക്തമാക്കി. പിണറായിയോടുള്ള കോൺഗ്രസ് നയത്തെ എതിർത്ത് അഖിലേഷ് യാദവും രംഗത്തെത്തി. എല്ലാ വിമർശനങ്ങളും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇന്ത്യ സഖ്യത്തിലേക്ക് തിരികെയില്ലെന്നും ആവർത്തിക്കുകയാണ് ഡിഎംകെ. പിണറായി വിജയനെതിരായ ഇഡി കേസിലും ഡിഎംകെയ്ക്കെതിരായ സമീപനത്തിലും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും രംഗത്തെത്തി. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ചർച്ചകളിലൂടെ സിപിഎമ്മുമായുള്ള പ്രശ്നം പരിഹരിക്കാമെന്നും രാഹുൽ ഗാന്ധി യോഗത്തെ അറിയിച്ചു. ഡിഎംകെയെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം യോഗത്തിലുയർന്നു.
ഡിഎംകെ മുന്നണിവിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മമത ബാനർജിയും അഖിലേഷ് യാദവും അടക്കം നേതാക്കൾ യോഗത്തിൽ പറഞ്ഞു. കോൺഗ്രസ് ചർച്ച നടത്തി ഡിഎംകെയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നു. പല സംസ്ഥാനങ്ങളിലും സീറ്റുകൾ പിടിച്ചുവാങ്ങിയശേഷം കോൺഗ്രസിന് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാകുന്നില്ലെന്ന് അഖിലേഷ് യാദവും തേജസ്വിയാദവും ആഞ്ഞടിച്ചു. പിണറായി വിജയനെതിരെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രസ്താവനകൾ നടത്തിയത് ഖേദകരമെന്നും ജോൺബ്രിട്ടാസും ഡി രാജയും യോഗത്തിൽ പറഞ്ഞു. സിപിഎമ്മുമായി പ്രത്യേക ചർച്ച നടത്തി തർക്കം പരിഹരിക്കാമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.






























