തിരുവനന്തപുരം: എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാർ നടപടി നിർണ്ണായകം. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത്. ഇടപെടണമെങ്കിൽ സർക്കാർ നിർദേശം വേണമെന്നാണ് ഫീസ് റഗുലേറ്ററി കമ്മീഷൻ പറയുന്നത്. എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാനാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. നാലര വർഷ കോഴ്സിന് അഞ്ചുവർഷഫീസ് വാങ്ങുന്നതിലാണ് നടപടി. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലയളവ് 54 മാസമാണ്. അതായത് നാലര വർഷം.
യഥാർത്ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നേരത്തെ തന്നെ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഇതിലാണ് വീണ്ടും കമ്മീഷൻ്റെ ഇടപെടൽ. വിദ്യാർഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്നാണ് നിർദേശം. കോളേജുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകണം.






























