ദില്ലി : വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി എഐസിസി വൃത്തങ്ങൾ. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുൽ ഗാന്ധി ഇതുവരെ നൽകിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തിൽ നിന്ന് ലഭിച്ച വിവരം. വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് കാക്കുകയാണെന്നും എഐസിസി നേതാക്കൾ അറിയിച്ചു. വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമെന്ന റിപ്പോർട്ടുകളോടാണ് പ്രതികരണം. രാഹുൽ ഗാന്ധി ഇക്കുറി കർണ്ണാടകയിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
അമേഠിയിൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് 2019 ൽ രണ്ട് സീറ്റുകളിൽ രാഹുൽ ഗാന്ധി മത്സരിച്ചത്. അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റപ്പോൾ വയനാട്ടിൽ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് അദ്ദേഹം ജയിച്ചു. സിപിഐയിലെ പിപി സുനീറായിരുന്നു എതിരാളി. കഴിഞ്ഞ തവണ തന്നെ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സിപിഐയും ഇടതുമുന്നണിയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ പൊരുതാനാണ് രാഹുൽ ഗാന്ധി തയ്യാറാകേണ്ടതെന്നായിരുന്നു പ്രധാന വിമര്‍ശനം.






























