ഇടുക്കി : മൂന്നാറിൽ ഓട്ടോ ഡ്രൈവറായ മണി(സുരേഷ് കുമാർ)യെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഒറ്റയാനായിരുന്നുവെന്ന് കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ റജീന. മണിയെ ആന മൂന്ന് തവണ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിഞ്ഞുവെന്നും സംഭവം ഓർക്കുമ്പോൾ ഇപ്പോഴും പേടി മാറിയിട്ടില്ലെന്നും ഇവർ പറയുന്നു. റജീനയുടെ ഭർത്താവ് എസക്കി രാജക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവരുടെ മകൾ പ്രിയ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നാലെ ജീപ്പിൽ എത്തിയ ആളുകളാണ് രക്ഷപ്പെടുത്തിയത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ ഹർത്താൽ തുടരുകയാണ്. എൽ.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കും. ഇന്ന് മേഖലയിൽ മറ്റു പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്നും സൂചനകൾ ഉണ്ട്.






























