തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ നിലപാട് എടുത്തതിന് രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തു. അയ്യപ്പ ധര്‍മ ട്രസ്റ്റി ബോര്‍ഡിന്റേതാണ് തീരുമാനം. അഡ്വ. മനോരഞ്ജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.
അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനാണ് രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം വന്നത്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്‌ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ലെന്നും രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശം ആണെന്നും നിയമത്തിൽ ഒരു മതങ്ങളുടെയും പേര് പരാമർശിക്കാൻ പാടില്ലായിരുന്നെന്നും പറഞ്ഞ രാഹുല്‍ പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്താം തിയ്യതി മലപ്പുറം ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തു കൊണ്ടുള്ള തീരുമാനം വന്നത്.