കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിനും തനിക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തി എന്നാണ് ആരോപണം. ആ മുറിക്കകത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി വിടൂ എന്ന് സിപിഎം ബിജെപി നേതാക്കൾ ആക്രോശിക്കുന്നത് കേട്ടുവെന്നും ആ ആഗ്രഹം സാധിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാഹുൽ പരിഹസിച്ചു.
നിരാശപ്പെടുത്തിയതിൽ ക്ഷമിക്കണം , ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് ഇറങ്ങി വരണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ താൻ പാലക്കാട്ടെ ഹോട്ടലിൽ ഇല്ല , കോഴിക്കോട് ആണുള്ളതെന്ന് രാഹുൽ പരിഹസിച്ചു. കോഴിക്കോട് നഗരം പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ലൈവ് വീഡിയോയുമായണ് രാഹുലിന്‍റെ പ്രതികരണം. രണ്ടാമത്തെ പ്രശ്നം ട്രോളി ബാഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണ് ഉള്ളത്. അത് വേണമെങ്കിൽ തരാമെന്നും രാഹുൽ പരിഹസിച്ചു. താൻ കോഴിക്കോടെത്തിത് കാന്തപുരം ഉസ്താദിനെ കാണാനാണെന്നും രാഹുൽ വ്യക്തമാക്കി.