ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ. പാളങ്ങളുടെ വളവുകളും പരിമിതികളും സ്റ്റോപ്പുകളും വേഗതയെ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയിൽവേ വികസനത്തെ ബാധിക്കുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) സന്ദർശിച്ച മലയാളി മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു ആർഡിഎസ്ഒയിലെ വിദഗ്ധർ.
കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നത് അപ്രായോഗികമാണ്. കേരളത്തിലെ റെയിൽവേ പാളങ്ങളുടെ വളവുകളും പരിമിതികളും കാരണം വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത പെട്ടെന്ന് പൂർണ്ണമായി വർധിപ്പിക്കാൻ സാധിക്കില്ല. ശരാശരി 90 കിലോമീറ്റർ വേഗതയിലാണ് കേരളത്തിൽ വന്ദേഭാരതുകൾ ഓടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 140 കിലോമീറ്റർ വേഗതയിലുമാണ് ഓടുന്നത്.
വേഗത കുറയാനുള്ള പ്രധാന കാരണങ്ങൾ പാളങ്ങളുടെ ഘടനയിലുള്ള വ്യത്യാസമാണ്. കേരളത്തിലെ റെയിൽവേ പാളങ്ങളിൽ ധാരാളം വളവുകളുണ്ട്. അതിനാൽ ഉയർന്ന വേഗതയിൽ (110–130 കിലോ മീറ്ററിന് മുകളിൽ) ട്രെയിൻ ഓടിക്കുന്നത് സുരക്ഷിതമല്ല. നിലവിലുള്ള സിഗ്നലിംഗ് സംവിധാനങ്ങൾ പരിമിതമാണ്. ട്രെയിനുകൾക്ക് അനുവദിക്കുന്ന നിരന്തരമായ സ്റ്റോപ്പുകളും വേഗതയെ ബാധിക്കുന്നു.































