ന്യൂഡൽഹി : നവംബർ ഒന്ന് മുതൽ ഐ.ആർ.ടി.സിക്ക് കൺവീനിയൻസ് ഫീസ് ഇനത്തിൽ ലഭിക്കുന്ന റവന്യു ലാഭത്തിന്റെ 50 ശതമാനം റെയിൽവേയ്ക്ക് നൽകണമെന്ന നിർദേശം മന്ത്രാലയം പിൻവലിച്ചു. ഓഹരി വിപണിയിൽ ഐ.ആർ.ടി.സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് റെയിൽവേയുടെ പുതിയ തീരുമാനം. നിർദേശം നൽകി 19 മണിക്കൂറിനുള്ളിലാണ് തീരുമാനം റെയിൽവേ പിൻവലിച്ചത്. ഇതിന് പിന്നാലെ വിപണിയിൽ ഐ.ആർ.ടി.സിയുടെ മൂല്യം കുതിക്കുകയും ചെയ്തു.
ഇന്ത്യൻ റെയിൽവേയ്സ് കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ഓഹരി മൂല്യം 29 ശതമാനത്തോളം താഴ്ന്ന് ബി.എസ്.ഇയിൽ 650.10 രൂപയായി താഴ്ന്നിരുന്നു. വരുമാനം പങ്കിടൽ സംബന്ധിച്ച നിർദേശം റെയിൽവേ പിൻവലിച്ചതോടെ ഇത് 39 ശതമാനം ഉയർന്ന് 906 രൂപയിലേക്ക് ഉയർന്നു. 2014മുതലാണ് റവന്യൂ വരുമാനം പങ്കിട്ട് തുടങ്ങിയത്. 80:20 അനുപാതത്തിലായിരുന്നു റവന്യു വരുമാനം പങ്കിട്ട് തുടങ്ങിയത്.
2015ൽ ഇത് 50:50 അനുപാതത്തിലേക്ക് ഉയർത്തിയിരുന്നു. പിന്നീട് 2016 നവംബർ മുതൽ വരുമാനം പങ്കിടുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെച്ചിരുന്നു. കൺവീനിയൻസ് ഫീ ഇനത്തിൽ 2020-21 കാലഘട്ടത്തിൽ 299.13 കോടി രൂപയാണ് ഐ.ആർ.സി.ടി.സിക്ക് ലഭിച്ച വരുമാനം. 2019-20ൽ ഇത് 349.64 കോടിയായിരുന്നു കോവിഡ് പ്രതിസന്ധിയെ തുടർന്ന് കാറ്ററിങ്, കൺവീനിയൻസ് ഫീ വരുമാനം ഗണ്യമായി കുറയുകയും ചെയ്തിരുന്നു. നിലവിൽ ഒരു നോൺ എ.സി ടിക്കറ്റിന് 15 രൂപയും ജി.എസ്.ടിയും, എ.സി ടിക്കറ്റിന് 30 രൂപയും ജി.എസ്.ടിയും ഐ.ആർ.സി.ടി.സി ഈടാക്കുന്നുണ്ട്.