തിരുവല്ല : കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിലും വൈദ്യുതലൈനുകളിലും വീണു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ചപകലും വിവിധ സമയങ്ങളിലാണ് കാറ്റടിച്ചത്. 23 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. 164 വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു. 11 കെവി ലൈനിലെ 20 പോസ്റ്റുകളാണ് തിരുവല്ല ഡിവിഷൻ പരിധിയിൽ ഒടിഞ്ഞത്. ഗാർഹിക കണക്ഷനുള്ള 144 പോസ്റ്റുകളും ഒടിഞ്ഞു. 11 കെവി ലൈൻ മൂന്നിടത്ത് മരക്കൊമ്പുവീണ് പൊട്ടി. 268 ഇടത്ത് എൽടി ലൈനുകൾ പൊട്ടിവീണു. 115 ഇടങ്ങളിൽ മരക്കൊമ്പുകൾ ലൈനിൽവീണു. കടപ്രയിൽ ആറും കുറ്റൂർ പഞ്ചായത്തിൽ അഞ്ചും വീടുകൾക്ക് മരംവീണ് കേടുപാടുണ്ടായി. പെരിങ്ങര, കാവുംഭാഗം, നിരണം എന്നീ വില്ലേജുകളുടെ പരിധിയിൽ മൂന്ന് വീതവും കുറ്റപ്പുഴയിൽ രണ്ടും വീടുകൾ തകർന്നു. തിരുവല്ല വില്ലേജ് ഓഫീസ് പരിധിയിൽ ഒരുവീടിനും മരംവീണ് തകരാറുണ്ടായി.
ഓതറ ഗവ. എൽപി സ്‌കൂളിന്റെ മുകളിൽ മരംവീണു. ക്ലാസ് മുറി, അടുക്കള, ജലസംഭരണി എന്നിവ തകർന്നു. സമീപപുരയിടത്തിൽ നിന്ന ആഞ്ഞിലിമരമാണ് കടപുഴകിയത്. തെങ്ങേലി-കുറ്റൂർ റോഡിൽ കരിങ്ങാട്ടിൽ പടിയിൽ തേക്കുമരം കടപുഴകി വൈദ്യുതലൈനിന് മുകളിൽ വീണു. ഗതാഗതവും തടസ്സപ്പെട്ടു. കാരയ്ക്കൽ കോതേകാട്ട് അജയ് ഗോപിനാഥിന്റെ പുരയിടത്തിൽനിന്ന ജാതിമരങ്ങൾ, വാഴ തുടങ്ങിയവ നിലംപതിച്ചു. കോതേകാട്ട് കൃഷ്ണപ്രിയയിൽ സുനിൽകുമാറിന്റെ വീടിന്റെ കാർപോർച്ചിന് മുകളിലേക്ക് മരം കടപുഴകിവീണു. കുറ്റപ്പുഴ ബാലവിഹാർ റോഡിലേക്ക് സ്വകാര്യ പുരയിടങ്ങളിൽനിന്ന മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങൾ കടപുഴകിവീണു. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടു. നസ്രത്ത് ഭവനിൽ ഷീല ജെയിംസിന്റെ വീടിന് മുകളിൽ മരംവീണു. പെരിങ്ങര സതീഷ് ഭവനിൽ പുരുഷോത്തമൻ പിള്ളയുടെ വീട്ടുമുറ്റത്തേക്ക് സമീപ പുരയിടത്തിൽ നിന്നിരുന്ന പൂവം, തെങ്ങ്, ആഞ്ഞിലി എന്നീ മരങ്ങൾ കടപുഴകിവീണു. കാരയ്ക്കൽ കാനേകാട്ടുപടി-പുതുക്കുളങ്ങര റോഡിൽ സ്വകാര്യ പുരയിടത്തിൽനിന്നിരുന്ന മാവ് വൈദ്യുതിലൈനുകൾ പൊട്ടിച്ച് റോഡിലേക്കുവീണു.






























