തിരുവനന്തപുരം : വ്യവസായ സ്ഥാപനത്തിന് തലശേരി നഗരസഭ പൂട്ടിട്ട സംഭവത്തിൽ വ്യവസായിയുടെ പരാതി ലഭിച്ച ഉടൻ ഇടപെട്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടിരുന്നു. രാജ് കബീറിന്‍റെ ഫർണിച്ചർ വ്യവസായം തുടർന്ന് പ്രവർത്തിക്കാൻ കഴിയും. സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ താക്കോലുമായി ഉദ്യോഗസ്ഥർ അവിടെ പോയിരുന്നുവെന്നാണ് റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.
തലശേരി നഗരസഭയുടെ നടപടിയിൽ മനംമടുത്ത് നാടുവിടേണ്ടി വന്ന രാജ് കബീറിന്‍റേയും ഭാര്യയുടേയും സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ സംരംഭങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ചില സംവിധാനങ്ങളിൽ പ്രശ്നമുണ്ട് . ഇത് മാറ്റേണ്ടതുണ്ട്. വ്യവസായ- പഞ്ചായത്ത് മന്ത്രിമാർ ചേർന്ന് മാറ്റങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പൂട്ടാതിരിക്കാൻ ജില്ലകളിൽ വിദഗ്ധർ അടങ്ങുന്ന ക്ലിനിക്കുകൾ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ ക്ലിനിക്കുകളെ സമീപിക്കാം. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനും അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങൾക്ക് നല്ല മാറ്റം വന്നിട്ടുണ്ട്. എന്നാൽ ചില ഉദ്യോഗസ്ഥർ സംശയത്തിന്‍റെ കണ്ണട വെയ്ക്കുന്നു. അവർ വിശ്വാസത്തിന്‍റെകണ്ണട വയ്ക്കണം. സംരംഭകൾക്ക് അനുകൂലമായ നിലപാട് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു
15 ഏക്കറിൽ കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട് . ഭൂപരിധി ഇളവിൽ ഭേദഗതി വരുത്തി. സംരംഭങ്ങൾ വകുപ്പുകൾ പരിശോധിച്ച ശേഷം മന്ത്രിസഭ അംഗീകാരം നൽകുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഈ സാമ്പത്തിക വർഷം സംരഭക വർഷമാണ് . 145 ദിവസത്തിനുള്ളിൽ 50218 പുതിയ സംരഭങ്ങൾ കേരളത്തിൽ തുടങ്ങി. 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായെന്നും മന്ത്രി പി രാജീവ് പറഞ്ഞു.