തിരുവനന്തപുരം : രാജീവ് ഗാന്ധി ഫ്‌ളയിങ് അക്കാദമിയിലെ ഫ്‌ളയിങ് പരിശീലകനില്‍ നിന്നുണ്ടായ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് വൈകിയേക്കും. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പരിശീലകനെ മേയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി ഉത്തരവുണ്ട്. കോടതി ഇനി കേസ് പരിഗണിക്കുമ്പോള്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ചു മാത്രമേ പോലീസിനു തുടര്‍നടപടികളിലേക്കു കടക്കാനാകൂ. ഇതിനിടെ പരാതിക്കാരിക്കെതിരെ മറ്റൊരു വനിതാ ട്രെയ്നി ജാതി അധിക്ഷേപം സംബന്ധിച്ച പരാതി വലിയതുറ പോലീസില്‍ നല്‍കി. ഇതു ശംഖുമുഖം അസി.കമ്മിഷണര്‍ അന്വേഷിക്കും.
പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോള്‍ ഉള്‍പ്പെടെ പരിശീലകന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണു കണ്ണൂര്‍ സ്വദേശിനിയായ യുവതി വലിയതുറ പോലീസില്‍ മാര്‍ച്ചില്‍ നല്‍കിയ പരാതി. ജനുവരിയിലാണു സംഭവമുണ്ടായതെന്നു പരാതിയില്‍ പറയുന്നു. ആദ്യം പരാതിപ്പെട്ടതു സ്ഥാപനത്തിലാണ്. ഇവിടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണു പോലീസിലും പരാതിപ്പെട്ടത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയതിനു പിന്നാലെയാണു പരിശീലകന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയത്. 31 വരെ കോടതി അറസ്റ്റ് വിലക്കിയതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പോലും പോലീസിനു കഴിഞ്ഞിട്ടില്ല. അതേസമയം ലൈംഗിക പീഡന പരാതിയെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് നടപടി ഉണ്ടായില്ലെന്ന് വനിതാ പൈലറ്റ് ട്രെയിനി. സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യന്റെ ഓഫീസില്‍ നിന്ന് പോലും അനുകൂലമായ സമീപനമോ സാമാന്യ പരിഗണനയോ ലഭിച്ചില്ലെന്ന വസ്തുത വളരെ ഗൗരവകരമായ സംഭവമാണ്.
ഫ്‌ളയിങ് അക്കാദമിയില്‍ നിന്നുണ്ടായ അവഹേളനത്തെ തുടര്‍ന്നാണ് താന്‍ നാടുവിട്ടതെന്ന് പൈലറ്റ് ട്രെയിനി മാധ്യമങ്ങളോട് പറഞ്ഞത് അത്യന്തം ഗൗരവമേറിയ സംഗതിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുപോലും അനുഭാവപൂര്‍ണമായ നടപടി എടുക്കുന്നില്ലാ എന്ന പരമാര്‍ത്ഥം ഞെട്ടല്‍ ഉളവാക്കുന്ന സംഭവമാണ്. പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്കോടെ പൈലെറ്റാകുകയെന്ന സ്വപ്നവുമായെത്തിയ കുട്ടി ഇപ്പോള്‍ പഠനം തന്നെ മുടങ്ങുമെന്ന മാനസിക വ്യഥയിലാണ്.
വിമാനം പറത്തുമ്ബോഴും പരിശീലകനായ ടി.കെ. രാജേന്ദ്രന്‍ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് വലിയതുറ പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിന്നും പരാതി നല്‍കിയിട്ട് നടപടിയുണ്ടാകാത്തതിലാണ് ലോകായുക്തയെ സമീപിച്ചതെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. മുഖമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ പോലും പീഡിതയ്ക്ക് ലഭിക്കുന്നില്ലെങ്കില്‍ പിന്നെ സ്ത്രീ സുരക്ഷയ്ക്കായി ആരെ സമീപിക്കണമെന്നാണ് സാധാരണ സ്ത്രീകള്‍ ഉയര്‍ത്തുന്ന ചോദ്യം. തുല്യനീതിക്കും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്ന വനിത കമ്മീഷനും മറ്റ് സ്ത്രീ സംഘടനകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അതിജീവിതയ്ക്കുണ്ടായ അവഗണനയെക്കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതിരിക്കയാണ്.
പരിശീലന പറക്കലിനിടെ അദ്ധ്യാപകന്‍ അതിക്രമം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയ സംഭവത്തില്‍ തെറ്റായ മൊഴി എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നാണ് പരാതിക്കാരിയായ പൈലറ്റ് ട്രെയിനി മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ലൈംഗികപീഡന പരാതിയില്‍ അക്കാദമിയുടെ ഇന്റേണല്‍ അന്വേഷണ കമ്മിറ്റി തെറ്റായമൊഴി എഴുതിച്ചേര്‍ത്ത് തന്നോട് പ്രതികാരം തുടരുകയാണെന്ന് പരാതി ഉന്നയിച്ചത്. ജനുവരിയില്‍ വിമാനത്തിലെ പരിശീലനപ്പറക്കലിനിടെ ചീഫ് ഫ്‌ളയിങ് ഓഫീസര്‍ രാജേന്ദ്രന്‍ പൈലറ്റ് ട്രെയിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ മൊഴി എന്ന പേരില്‍ ഉള്‍പ്പെടുത്തി പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു.
പരിശീലകന്റെ നിരന്തരമായ അവഹേളനത്തിലും മോശം പെരുമാറ്റത്തിലും മനംനൊന്ത് കണ്ണൂര്‍ സ്വദേശിനിയായ പൈലറ്റ് ട്രെയിനി കഴിഞ്ഞ ശനിയായാഴ്ച വൈകീട്ടോടെ നാടുവിട്ടിരുന്നു. നാടുവിടുന്നതിന് മുമ്പ് പെണ്‍കുട്ടി ഇത് സൂചിപ്പിച്ച് ബന്ധുക്കള്‍ക്കും മറ്റും ശബ്ദ സന്ദേശവും അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വലിയതുറ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തി നൊടുവിലാണ് പെണ്‍കുട്ടിയെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തിയത്.
പരിശീലകന്‍ അതിക്രമം നടത്തിയെന്നാരോപിച്ച് പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിന്മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും ഒരു നടപടിയുമെടുത്തില്ല. സംഭവത്തില്‍ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയും അദ്ധ്യാപകനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ പരിശീലകനും സഹപാഠികളും നിരന്തരമായി അവഹേളിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞിരുന്നു. കന്യാകുമാരിയില്‍ നിന്ന് തിരിച്ചെത്തിച്ച പെണ്‍കുട്ടിയുടെ വിശദമായ മൊഴി വലിയതുറ പോലീസ് എടുത്തു. പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴിയും എടുത്തിരുന്നു.
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് ആഴ്ചതോറും ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നതല്ലാതെ സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ലെന്നാണ് പൈലറ്റ് ട്രെയിനിയുടെ പീഡന പരാതി തെളിയിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച അപരാജിത പദ്ധതി പെരുവഴിയിലായ കഥ കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം തടയാന്‍ മിസ്ഡ് കോള്‍ അടിച്ചാല്‍ പോലീസ് വീട്ടില്‍ വന്ന് പരാതി കേട്ട് കേസെടുക്കുമെന്നൊക്കെയുള്ള ബഡായി പ്രഖ്യാപനങ്ങള്‍ എല്ലാം വെറും പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നുണ്ട്.
പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റല്‍ ഡ്രൈവ്, പിങ്ക് ഹോട്ട് സ്‌പോട്ട്, പിങ്ക് കണ്‍ട്രോള്‍ റൂം ഇങ്ങനെ സ്ത്രീ സുരക്ഷക്കായി കാക്കത്തൊള്ളായിരം പദ്ധതികളുണ്ടെങ്കിലും സ്ത്രീ സുരക്ഷക്കായി പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നു പോലും ഫലപ്രദമല്ലെന്നാണ് തുടരെത്തുടരെ ഉണ്ടാവുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.