ന്യൂഡൽഹി : അംഗങ്ങൾ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒഴിവുവന്ന ഏഴു സംസ്ഥാനങ്ങളിലെ 10 സീറ്റിലേക്ക് രാജ്യസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു. മഹാരാഷ്ട്രയിലും ഹരിയാണയിലും ഭരണകക്ഷിയായ എൻ.ഡി.എ.യും പ്രതിപക്ഷമായ ‘ഇന്ത്യ’യും നേർക്കുനേർ പോരാട്ടത്തിലാണെങ്കിൽ ബാക്കി അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പി.ക്ക് വെല്ലുവിളികളില്ല. ഹരിയാണയിൽ ഒരു സീറ്റിന് മാത്രമാണ് ‘ഇന്ത്യ’ മുന്നിലെന്നതിനാൽ കാലുമാറ്റം നടന്നാൽ സീറ്റ് ലഭിക്കുക പ്രയാസമാവും. ദീപേന്ദർ ഹൂഡ തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഹരിയാണയിൽ മത്സരം.
കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിലും തിരഞ്ഞടുപ്പിനുള്ള കൂടിയാലോചനകൾ പാർട്ടികൾ തുടങ്ങിക്കഴിഞ്ഞു. ഒഴിവുവന്ന 10 സീറ്റിൽ ഏഴെണ്ണം ബി.ജെ.പി.യുടെയും രണ്ടെണ്ണം കോൺഗ്രസിന്റെയും ഒന്ന് സഖ്യകക്ഷിയായ ആർ.ജെ.ഡി.യുടെയും കൈയിലാണ്. കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാൾ (അസം), ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്), ഗുണ (മഹാരാഷ്ട്ര) എന്നിവരടക്കമാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അസം, ബിഹാർ, മഹാരാഷ്ട്ര (രണ്ട്), ഹരിയാണ, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. കെ.സി. വേണുഗോപാൽ ഒഴിഞ്ഞ രാജസ്ഥാനിലും മധ്യപ്രദേശിലും ത്രിപുരയിലും അസമിലും ബി.ജെ.പി.ക്ക് എതിരില്ലാതെ ജയിക്കാനാവും. ബിഹാറിൽ ഓരോ സീറ്റുവീതം ബി.ജെ.പി.യും സഖ്യകക്ഷി ജെ.ഡി.യു.വും പങ്കിടും. മഹാരാഷ്ട്രയിലും ഹരിയാണയിലും കനത്ത മത്സരമാവും.
ഹരിയാണയിൽ 2020-ൽ ദീപേന്ദർ ഹൂഡ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2026 വരെ കാലാവധിയുണ്ടെങ്കിലും റോത്തക്കിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്നു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണറിയുന്നത്. നിയമസഭയിൽ നിലവിൽ 87 അംഗങ്ങളാണുള്ളത്. ഇതിൽ ബി.ജെ.പി.യോട് തെറ്റിപ്പിരിഞ്ഞ ജെ.ജെ.പി.ക്ക് 10 അംഗങ്ങളുണ്ട്. കോൺഗ്രസിന് 29-ഉം. പാർട്ടിയെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരെകൂടി കൂട്ടുമ്പോൾ എണ്ണം 32 ആവും.





























