ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നവരുടെ പട്ടികയിൽ സൂപ്പര്‍ താരം രജനീകാന്തും ഉള്‍പെടുന്നതായി റിപ്പോര്‍ട്ട്. രജനീകാന്തിനെ കൂടാതെ സംഗീതസംവിധായകന്‍ ഇളയരാജ, ബിസിനസുകാരനായ സോഹോ, നടിയും ബിജെപി നേതാവുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ് രജനികാന്ത്. മാത്രമല്ല കശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിയേയും അമിത്ഷായേയും പ്രകീര്‍ത്തിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു. അര്‍ജുനനും കൃഷ്ണനുമാണെന്നാണ് നരേന്ദ്രമോദിയേയും അമിത്ഷായേയും അദ്ദേഹം വിശേഷിപ്പിച്ചത്.
കലാരംഗത്തു നിന്നുമുള്ളവര്‍ എന്ന നിലയിലാണ് രജനികാന്ത്, ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നതെന്നാണ് വിവരം. നരേന്ദ്രമോദിയെ ഭരണഘടനാശില്പി ഡോ. അംബേദ്കറോട് താരതമ്യം ചെയ്ത ഇളയരാജയുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. ഇളയരാജയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് തമിഴ്‌നാട് ബിജെപി ഘടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കാലാവധിയും ഈ മാസം 24 ന് അവസാനിക്കും. ഈ ഒഴിവില്‍ തമിഴ്‌നാട്ടില്‍ നിന്നുതന്നെയുള്ള ബിജെപി നേതാവിനെയാണ് പരിഗണിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് എച്ച് രാജ തുടങ്ങിയവരുടെ പേര് പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.