ന്യൂഡൽഹി : സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവിയുടെ പൊതുദർശനത്തിനെത്തിയ കർഷക യൂണിയൻ നേതാവ് രാകേഷ് ടികായത്തിനെതിരേ പ്രതിഷേധം. രാകേഷ് ടിക്കായത്ത് തിരിച്ചുപോവണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് മുന്നിലാണ് ജനങ്ങളുടെ പ്രതിഷേധമുയർന്നത്. തുടർന്ന് പോലീസും സുരക്ഷാസേനയും ഇടപെട്ട് പ്രതിഷേധത്തിനിടയിൽ നിന്ന് രാകേഷ് ടിക്കായത്തിനെ പൊതുദർശന സ്ഥലത്തെത്തിക്കുകയായിരുന്നു. സൈനിക മേധാവിക്കും ഭാര്യയ്ക്കും രാകേഷ് ടിക്കായത്ത് അന്ത്യാഞ്ജലി അർപ്പിച്ചു.
ബിപിൻ റാവത്തിന്റേയും മധുലിക റാവത്തിന്റേയും ഭൗതികശരീരം കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിലാണ് പൊതുദർശനത്തിന് വെച്ചത്.
സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിലെത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികൾ, സംസ്ഥാന ഗവർണർമാർ, ലഫ്. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിൽ സംസ്കരിക്കും.