തിരുവനന്തപുരം : ജനത്തിന് ഒരു ഉപകാരവുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയെന്നു പറയുന്നത് അവകാശവാദം മാത്രം. രാഷ്ട്രീയ കൊലപാതകങ്ങളും ബന്ധു നിയമനങ്ങളും സ്വജനപക്ഷപാതവും ആണ് സർക്കാരിന്‍റെ മുഖമുദ്ര. നവകേരള നിർമാണത്തിൽ ഒരിഞ്ച് പോലും സർക്കാർ മുന്നോട്ട് പോയില്ല.
രണ്ട് വർഷമായിട്ടും നവകേരള പ്രതിജ്ഞ പുതുക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്. റീബിൾഡ് കേരള മല എലിയെ പ്രസവിച്ച പോലെയാണ്. ഏത് സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ മാത്രമേ ഈ സർക്കാരും ചെയ്തിട്ടുള്ളൂ. പുതിയ ഒരു പദ്ധതിയും ഇല്ല. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ല. 2000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുന്നു.ലോകബാങ്ക് സഹായം പോലും സർക്കാർ വകമാറ്റി ചെലവാക്കി. 2000 കോടിയുടെ തീരദേശ പാക്കേജിൽ നിന്നും ഒരു രൂപ പോലും ചെലവക്കിയില്ല. കൊവിഡിന്‍റെ മറവിൽ അഴിമതി മൂടി വെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് അടക്കമുള്ള ദുരന്ത സമയങ്ങളിൽ പ്രതിപക്ഷം സർക്കാരിനോട് സഹകരിച്ചു. പക്ഷെ അഴിമതിയും ധൂർത്തും ചൂണ്ടികാണിക്കാതെ മുന്നോട്ട് പോകാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.