സോഷ്യൽ മീഡിയയിലൂടെ മാത്രം സ്വീകാര്യത നേടാൻ ശ്രമിക്കുന്ന നവീന രാഷ്ട്രീയ രീതിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകാം എന്ന ഇന്നത്തെ സ്ഥിതിയെ പരിഹസിച്ച അദ്ദേഹം പഴയ തലമുറ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർമ്മിപ്പിച്ചു.“എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ്. ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല ഈ രാഷ്ട്രീയ ജീവിതം. സൈക്കിളിൽ സഞ്ചരിച്ചും നടന്നും കഷ്ടപ്പെട്ടാണ് അന്ന് കെഎസ്‌യുവിനെ വളർത്തിയത്” രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാലത്ത് സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടി നേതാവാകാൻ എളുപ്പമാണ്. എന്നാൽ പഴയ തലമുറ പ്രയാസങ്ങളിലൂടെയാണ് വളർന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങാണെന്നും പത്ത് വർഷം വൈദ്യുതി തടസ്സമില്ലെന്ന എൽഡിഎഫ് വാദം പൊളിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെന്നിത്തലയെ പുകഴ്ത്തി വി.എം. സുധീരൻ രംഗത്തെത്തി. ആഭ്യന്തര മന്ത്രിയായും പ്രതിപക്ഷ നേതാവായും ചെന്നിത്തല മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും ഇനിയും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് വലിയ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുധീരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേയുള്ള മുഖ്യമന്ത്രി ചർച്ചകൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് കെപിസിസി നിരീക്ഷിച്ചു. പരസ്യ പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്






























