തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ ലോക്സഭയില്‍ എഫ് സി ആര്‍ എ ഭേദഗതി ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ച പോലും ചെയ്യാതെ ബില്ല് പാസാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പായത് കൊണ്ടു തന്നെ നല്ലൊരു ശതമാനം എം.പിമാര്‍ക്കും ലോക്സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് എം.പിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തതോടെ ബില്ല് സഭയില്‍ അവസരിപ്പിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നു. കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം ഫലം കാണുമെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരന്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുന്നതില്‍ സി.പി.എം വല്ലാതെ അസ്വസ്ഥരാവുകയാണ്. ജി. സുധാകരനെ മുഖ്യമന്ത്രി കടന്നാക്രമിക്കുമ്പോള്‍ അണികള്‍ വധഭീഷണി വരെ മുഴക്കുകയാണ്. ഇതിന്റെ ഭാഗമാണ് ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ലഭിച്ച വധഭീഷണിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിച്ചവരാണ് ഇപ്പോള്‍ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ എത്തിയവരെ മോശക്കാരനായി ചിത്രീകരിക്കുന്നത്. ഇതു വിരോധാഭാസമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇരകള്‍ക്കൊപ്പമെന്നു പറയുകയും എന്നാല്‍ എപ്പോഴും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നതുമാണ് സി.പി.എം നിലപാട്. സി.പി.എം സഹയാത്രികനായ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായത് അദ്ദേഹത്തിനെതിരായ മൂന്നാമത്തെ പരാതിയിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രമാണ് ഈ കേസില്‍ അറസ്റ്റ് നടന്നത്. അല്ലായിരുന്നുവെങ്കില്‍ മറ്റ് പല കേസുകളിലേത് പോലെ ഈ കേസിലും ഇടതുസര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിക്കുമായിരുന്നുവെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.





























