തിരുവനന്തപുരം : ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുന്നു. ഇടതുമുന്നണി വിടാനോ അതിന് താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ല. അത് അവരാണ് തീരുമാനിക്കേണ്ടത്. അവർ തീരുമാനിച്ച് മുന്നണിക്ക് പുറത്തു വരികയാണെങ്കിൽ ചർച്ച ചെയ്യാമെന്നും ചെന്നിത്തല വ്യക്തമാക്കി.
എൽഡിഎഫിൽ തന്നെ തുടരുകയാണെങ്കിൽ ചർച്ചയുടെ കാര്യമില്ല. അവർ പറയാത്തിടത്തോളം കാലം ചർച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ്. ഐഷ പോറ്റി പറഞ്ഞത് ഗൗരവമായ കാര്യം. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി, ഏറ്റിനുള്ളതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം വെളിവാക്കുന്നത്. ഐഷാ പോറ്റിക്ക് ഉണ്ടായ അവഗണനയെ തുടർന്നാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും ചെന്നിത്തല പറഞ്ഞു.





























