തിരുവനന്തപുരം : സോളര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് പുതിയ അന്വേഷണം ആവശ്യപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം പുറത്തുവരുന്നതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നു കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി. മനോജ്കുമാര്‍ (ശരണ്യ മനോജ്) പറഞ്ഞിരുന്നു. ഗണേഷ്‌കുമാറിനും സിപിഎം എംഎല്‍എ സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളും മനോജ്കുമാര്‍ നടത്തിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സോളര്‍ കേസില്‍ പുതിയതായി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു. എത്രനാള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും ആരോപണങ്ങള്‍ വന്നപ്പോള്‍ അതിയായി ദുഃഖിക്കുകയോ സത്യാവസ്ഥ പുറത്തുവരുമ്പോള്‍ അതിയായി സന്തോഷിക്കുകയോ ചെയ്യുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘സോളര്‍ കേസില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിലാണ് സര്‍ക്കാരിനു നഷ്ടമുണ്ടായത്. അല്ലാതെ ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ല. ഞാന്‍ ദൈവവിശ്വാസിയാണ്. ആരോപണമുണ്ടായപ്പോള്‍ എന്നെങ്കിലും സത്യം പുറത്തുവരുമെന്ന വിശ്വാസമുണ്ടായിരുന്നു. അറിയാത്ത വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഈ കേസില്‍ ആരുടെയും പേര് ഞാന്‍ പറയുന്നില്ല. പ്രതികാരം എന്നത് എന്റെ അജണ്ടയിലുള്ള കാര്യമല്ല.- ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേസിലെ പരാതിക്കാരിയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നില്‍ ഗണേഷ്‌കുമാറും പിഎ പ്രദീപ്കുമാര്‍ കോട്ടാത്തലയുമാണെന്നു കഴിഞ്ഞ ദിവസം ശരണ്യമനോജ് വെളിപ്പെടുത്തിയാണു വിവാദമായത്. സോളര്‍ കേസില്‍ മുഖ്യപ്രതി ഗണേഷ്‌കുമാറാണെന്ന് മനോജ് ആവര്‍ത്തിച്ചു. ഗണേഷിനൊപ്പം സജി ചെറിയാനും ഗൂഢാലോചന നടത്തി. സജി ചെറിയാനുമായി കേസിലെ പരാതിക്കാരിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സജി വിളിച്ചിട്ട് അവര്‍ പലപ്പോഴും ചെങ്ങന്നൂരില്‍ പോയി സംസാരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിനു മുഖ്യപങ്കുണ്ടായിരുന്നുവെന്നും മനോജ് ആരോപിച്ചു.